മിഡില്‍ ഈസ്റ്റ് മേഖലയെ വലിയ ഭീഷണിയിൽ ആക്കിയിരിക്കുകയാണ് ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം. ഇരുരാജ്യങ്ങളും തുറന്ന യുദ്ധത്തിലേക്ക് നീങ്ങിയാല്‍ അതിൻ്റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടും. ഇന്ത്യയുടെ ഇന്ധന ആവശ്യങ്ങളുടെ ഭൂരിഭാഗവും മിഡില്‍ ഈസ്റ്റില്‍നിന്നാണ് ലഭിക്കുന്നത്.
റഷ്യയില്‍ നിന്ന് ഇന്ത്യയുടെ എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും അത് രാജ്യത്തിൻ്റെ മുഴുവന്‍ ആവശ്യങ്ങൾ നിറവേറ്റാന്‍ പോരാത്തതായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മിഡില്‍ ഈസ്റ്റില്‍ ഒരു യുദ്ധം ഉണ്ടായാല്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ ദൗര്‍ബല്യം സൃഷ്‌ടിക്കാൻ ഇടയുണ്ടെന്നതില്‍ സംശയമില്ല.
ഇസ്രയേലിനെതിരെയുള്ള ഇറാൻ്റെ നേരിട്ടുള്ള ആക്രമണത്തെത്തുടര്‍ന്ന് ബുധനാഴ്‌ച ലോക വിപണിയില്‍ എണ്ണവില 3% ഉയർന്നിരുന്നു. മറുപടിയായി ഇസ്രയേല്‍ ഹിസ്ബുള്ളയെ നേരിടാന്‍ ലെബനനിലേക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം രൂപപ്പെടുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് ക്രൂഡോയില്‍ വില ബാരലിന് 75.82 ഡോളറായി.
ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ കുറവ് അനുഭവപ്പെട്ടിരിക്കുകയാണ്. ഓഗസ്റ്റില്‍ റഷ്യന്‍ എണ്ണയുടെ പങ്ക് 36% ആയി കുറഞ്ഞപ്പോള്‍ മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളിലേക്ക് ഇന്ത്യയുടെ ആശ്രയം വീണ്ടും വര്‍ധിച്ചു. റഷ്യയില്‍ നിന്നുള്ള എണ്ണവിതരണം മാത്രം ഇന്ത്യയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോരാത്തതാണ്. മിഡില്‍ ഈസ്റ്റിലെ പ്രധാന വിതരണക്കാര്‍ ഉള്‍പ്പെടുന്ന പ്രദേശത്തുണ്ടാകുന്ന യുദ്ധം ഇന്ത്യയുടെ എണ്ണ ലഭ്യതയെ നേരിട്ട് ബാധിക്കും.
ഇറാന്‍- ഇസ്രയേല്‍ യുദ്ധം രൂപപ്പെട്ടാല്‍ ഇന്ത്യയുടെ പ്രധാന ഇന്ധനവിതരണ പാതകളായ ചെങ്കടല്‍ ഹോര്‍മുസ് കടലിടുക്ക് എന്നിവ അടയ്ക്കപ്പെടാന്‍ സാധ്യതയുണ്ട്. ഈ പാതകളിലൂടെയാണ് ഇന്ത്യയുടെ റഷ്യന്‍ എണ്ണയും ഗള്‍ഫിലെ എണ്ണയും എത്തുന്നത്. ഈ കടലിടുക്കുകൾ അടച്ചുപൂട്ടിയാല്‍ ഇന്ത്യക്ക് അടുത്തുള്ള മറ്റൊരു മാര്‍ഗം കേപ് ഓഫ് ഗുഡ് ഹോപ്പ് വഴി എണ്ണ ഇറക്കുമതി ചെയ്യേണ്ടി വരും.
ഇത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. ഇന്ത്യയില്‍ എണ്ണ വില ഉയര്‍ന്നാല്‍ പണപ്പെരുപ്പ് ഉണ്ടാകാനാണ് സാധ്യത. ഇന്ധനത്തിന് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡിയില്‍ മാറ്റം വരുത്താനും ഇത് പ്രേരിപ്പിച്ചേക്കും, ഇത് രാജ്യത്തെ സാധാരണക്കാരനും മധ്യവര്‍ഗത്തിനും വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും.























