ഓരോ കാലഘട്ടങ്ങളിലും പരിഷ്‌കാരങ്ങൾ വന്നുകൊണ്ടേ ഇരിക്കും. ആ സമയമത്രയും ഓരോ നവീകരണ ശ്രമങ്ങൾക്ക് എതിരെയും പിന്തിരിപ്പൻ ശക്തികൾ വിവിധ പേരുകളിൽ പ്രത്യക്ഷപ്പെടും . ഇച്ഛാശക്തി ഉള്ള ഭരണ കൂടം ആണെങ്കിൽ അതിനെ ഒക്കെ തട്ടി മാറ്റി മുന്നോട്ട് പോകും. അല്ലെങ്കിൽ തടഞ്ഞു വീഴും. ഇവിടെ സംസ്ഥാന സർക്കാർ തല ഉയർത്തിനിൽക്കുമ്പോൾ പുതിയ മാറ്റത്തിന്റെ കാലൊച്ച കേൾക്കുന്നത് ബാലുശ്ശേരി സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നാണ്.
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗവണ്മെന്റ് ഗേൾസ് ഹയർസെകണ്ടറി ഇനി,ജൻഡർ ന്യൂട്രൽ വസ്ത്രം നടപ്പിലാക്കിയ കേരളത്തിലെ ആദ്യത്തെ ഹയർസെകണ്ടറി സ്‌കൂളായി അറിയപ്പെടും. അതേസമയം വസ്ത്രം പെൺകുട്ടികൾ ധരിക്കുന്നത് മത വിരുദ്ധമാണെന്ന് പറഞ്ഞ ചില സംഘടനകൾ നാളെ സ്കൂളിന് മുമ്പിൽ പ്രതിഷേധിക്കുന്നുണ്ട്. സ്വാഭാവികം. അർഹിക്കുന്ന അവജ്ഞയോടെ സർക്കാരും പൊതു സമൂഹവും തള്ളികളയേണ്ട ഒന്ന്.
ഈ വിഷയത്തിൽ മാധ്യമ പ്രവർത്തകനും അധ്യാപകനുമായ ഡോക്ടർ അരുൺ കുമാർ എഴുതിയ കുറിപ്പ് പ്രസക്തമാണ് എന്നതിനാൽ ഇവിടെ ചേർക്കുന്നു:
ചോദ്യം:എന്തിനാ ജൻഡർ ന്യൂട്രൽ യൂണിഫോം? അത് പെണ്ണിനെ ആണാക്കാനാ?
ഉത്തരം: അല്ല. ജൻഡർ ന്യൂട്രൽ എന്നത് ക്രോസ് ഡ്രെസ് കോഡിംഗ് അല്ല. ട്രാൻസ് ജൻഡർ ,ആണ് ,പെണ്ണ്, തുടങ്ങിയ ഐഡൻ്റിറ്റികളെ നിർണ്ണയിക്കുന്ന സാമൂഹ്യ ശീലങ്ങളെ അഴിച്ചു കളയലാണ്. ജീവ ശരീരത്തെ ചരക്കാക്കുന്ന ആണിൻ്റെ നോട്ടത്തിന് (Gaze) ഇടയാക്കുന്ന ബോധ നിർമ്മിതിയെ ഉടച്ചുകളയലാണ്.
രണ്ടാം സെക്സായി പെണ്ണുടലിനെ വാർക്കുന്ന ശീലങ്ങളെ ( പെർഫോമാറ്റീവ് ആക്ട്സ്) കുടഞ്ഞു കളയലാണ്. ഒരു പ്രത്യുൽപാദന സ്പീഷ്യസ് മാത്രമല്ലന്നും നമ്മളുടെ പൊതുയിടം തുല്യമായിരിക്കണം എന്നുമുള്ള ഓർമ്മപ്പെടുത്തലാണ്. അടങ്ങാനും ഒതുങ്ങാനും ഞങ്ങളെ കിട്ടില്ലന്ന പ്രഖ്യാപനമാണ്. അതൊരു തുടക്കം കുറിക്കലാണ്.























