കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ സഞ്ചരിച്ച ലോറി കണ്ടെത്തി. ക്യാബിനുള്ളിൽ നിന്നും ഒരു മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്. പിന്നാലെ തൻ്റെ ഉറപ്പ് സത്യമായെന്ന് ലോറി ഉടമ മനാഫ് പ്രതികരിച്ചു. അവനെ ഗംഗാവലി പുഴയ്ക്ക് വിട്ടു കൊടുക്കില്ല എന്ന് അർജുൻ്റെ അമ്മയ്ക്ക് നൽകിയ വാക്ക് പാലിക്കാൻ ആയി എന്നും മനാഫ് പറഞ്ഞു.
അർജുൻ കാബിനിൽ ഉണ്ടാകുമെന്ന് കുടുംബത്തോട് പറഞ്ഞിരുന്നു. വണ്ടി തനിക്ക് വേണ്ടെന്നും അർജുൻ്റെ മൃതദേഹം എടുത്താൽ മതിയെന്നും പറഞ്ഞു. വണ്ടി കിട്ടാൻ വേണ്ടി മാത്രമാണ് തൻ്റെ ശ്രമം എന്നുവരെ പ്രചാരണം ഉണ്ടായി എന്നും മനാഫ് വൈകാരികമായി പ്രതികരിച്ചു.
കഴിഞ്ഞ ജൂലൈ 16നാണ് അർജുൻ സഞ്ചരിച്ച വാഹനവും അർജുനെയും കാണാതായത്. 72 ദിവസങ്ങൾക്ക് ശേഷമാണ് ലോറിയും മൃതദേഹവും കണ്ടെത്തിയത്.























