ക്ഷേത്രങ്ങളിൽ നടക്കുന്ന ദൈനംദിന പൂജകളിലും ആചാരങ്ങളിലും ഭരണഘടന കോടതികള്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. തിരുപ്പതി ക്ഷേത്രത്തിലുള്ള ആചാരാനുഷ്ഠാനങ്ങളിൽ ക്രമക്കേടന്ന ഹർജി സുപ്രീംകോടതി തള്ളിയാണ് കോടതി ചൂണ്ടിക്കാട്ടിയത്.
എന്നാൽ ക്ഷേത്രത്തിലെ ഭരണപരമായ കാര്യങ്ങളിലെ ക്രമക്കേടുകളിലും, ദര്‍ശനം വിലക്കുക തുടങ്ങിയ വിഷയങ്ങളിലും ഇടപെടാമെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. തിരുപ്പതി ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങള്‍ തെറ്റായാണ് നിര്‍വ്വഹിക്കുന്നതെന്ന് ആരോപിച്ച് ഒരു ഭക്തന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
ഈ ഹര്‍ജി നേരത്തെ ആന്ധ്രാ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലാണ് സുപ്രീംകോടതി തള്ളിയത്. നാളികേരം എങ്ങനെ ഉടയ്ക്കാം, എങ്ങനെ ആരതി നടത്താം എന്നീ കാര്യങ്ങളില്‍ കോടതിക്ക് എങ്ങനെ ഇടപെടാന്‍ കഴിയുമെന്ന് ബെഞ്ച് ചോദിച്ചു.
ഭരണ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട പരാതികളോ, ചട്ടങ്ങള്‍ ലംഘനങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ടവരോട് വിശദീകരണം തേടാം. ഹര്‍ജിക്കാരന് ഇത്തരം പരാതികളുണ്ടെങ്കില്‍ അവ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ക്ഷേത്രം അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.























