മനുഷ്യനെ അതിക്രൂരമായി കൊലപ്പെടുത്തി അതിൽ ആനന്ദം കണ്ടെത്തുന്ന സൈക്കോ കൊലയാളികളെ സിനിമകളിലൂടെയും പുസ്തകങ്ങളിലൂടെയും വാർത്തകളിലൂടെയും കണ്ടിട്ടുണ്ട്. ഒന്നിലധികം ആളുകളെ കാര്യാ സാധ്യത്തിന് വേണ്ടി കൊലപ്പെടുത്തിയവരും നമ്മുടെ നാട്ടിലുണ്ട്. വിരലിൽ എണ്ണാവുന്നതിലും അധികം ആളുകളെ കൊലപ്പെടുത്തിയ ശേഷമാണ് ഇത്തരം കുറ്റവാളികൾ പിടിക്കപ്പെടുന്നത് എന്നതാണ് ഇത്തരം കേസുകളുടെ പ്രത്യേകത.
ഇത്തരത്തിൽ അമേരിക്കയിലെ പെനിസില്‍വാനിയയിൽ ഒരു നഴ്സ് കൊലപ്പെടുത്തിയത് 19 പേരെയാണ്. വയോജനകേന്ദ്രത്തിലെ രോഗികളെയാണ് പരിചാരകയായ നഴ്സ് കൊലപ്പെടുത്തിയത്. അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചാണ് കൊല നടത്തിയത്. 43 മുതല്‍ 104 വരെ പ്രായമുള്ളവർക്കാണ് നഴ്സിന്റെ ക്രൂരതയില്‍ ജീവന് നഷ്ടമായത്. കഴിഞ്ഞ മെയ് മാസത്തിലാണ് വയോജന കേന്ദ്രത്തിലെ രണ്ട് പേരുടെ മരണവുമായി ബന്ധപ്പെട്ട് 41 കാരിയായ നഴ്സ് ഹെതര്‍ പ്രസ്ർഡീ അറസ്റ്റിലാവുന്നത്.
ഇവര്‍ പരിചരിച്ചിരുന്ന രോഗികൾ പെട്ടന്ന് മരണപ്പെട്ടതിലെ അസ്വഭാവികതകളെ തുടര്‍ന്നായിരുന്നു ഇവർ പിടിയിലായത്. മൃതദേഹ പരിശോധനയില്‍ സ്വാഭാവിക മരണമല്ലെന്നും നടന്നത് കൊലപാതകമാണെന്നും കണ്ടെത്തി. ഇതിന് പിന്നാലെയാണ് ഇതിന് മുന്‍പ് 17 പേരെ സമാനമായ രീതിയില്‍ കൊലപ്പെടുത്തിയെന്ന് 41കാരിയായ നഴ്സ് വെളിപ്പെടുത്തിയത്. അഞ്ച് സ്ഥലങ്ങളിലെ ജോലി സ്ഥലങ്ങളിൽ വെച്ചായിരുന്നു കൊലപാതകങ്ങൾ എന്നും ഇവർ കുറ്റസമ്മതം നടത്തി. 2020 മുതലാണ് കൊലപാതകങ്ങള്‍ ആരംഭിച്ചത്. രാത്രി കാല ഡ്യൂട്ടിക്കിടെയായിരുന്നു ഇവരുടെ ക്രൂരതയെന്നും അത്യാഹിതമുണ്ടായാല്‍ ഉടന്‍ ചികിത്സ ലഭ്യമാകാത്ത സാഹചര്യമുറപ്പാക്കിയാണ് ഇന്‍സുലിന്‍ കുത്തിവച്ചിരുന്നതെന്നുമാണ് നഴ്സ് വെളിപ്പെടുത്തിയത്.
സുരക്ഷ ഉറപ്പാക്കുമെന്ന് വിശ്വസിച്ച വ്യക്തിയാണ് ഇത്തരത്തിലുള്ള ഹീന കൃത്യം ചെയ്തതെന്നാണ്
വിചാരണ കോടതി പറഞ്ഞത്. ഇരകളാക്കപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഹതര്‍ സൃഷ്ടിച്ച മാനസിക വൃഥകളും നഷ്ടങ്ങളും ഒരു തരത്തിലും നികത്താനാവില്ലെന്നും കോടതി വിലയിരുത്തി. നിലവില്‍ ജാമ്യമില്ലാ കസ്റ്റഡിയില്‍ തുടരുന്ന ഇവരുടെ വിചാരണ തുടരുകയാണ്.























