ജയ്‌പൂരിലെ ഒരു ആഡംബര ഹോട്ടലിൽ നടന്ന വിവാഹ ചടങ്ങിനിടയിൽ 1.45 കോടി രൂപ വിലപിടിപ്പുള്ള വസ്‌തുക്കൾ മോഷ്‌ടിച്ച പതിനാറുകാരൻ പിടിയിലായത് അടുത്തിടെ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പേരുകേട്ട മധ്യപ്രദേശിലെ രാജ്ഘഡ് ജില്ലയിലെ മൂന്ന് ഗ്രാമങ്ങള്‍ ദേശീയ ശ്രദ്ധ പിടിച്ചു പറ്റി.
ദേശീയ ക്രൈംമാപ്പിൽ ഇടം നേടി ഈ ഗ്രാമങ്ങൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വ്യക്തികളെ പാർപ്പിച്ചിരിക്കുന്നതായി പറയപ്പെടുന്ന കാഡിയ സാൻസി, ഗുൽഖേഡി, ഹൽഖേഡി എന്നീ ഗ്രാമങ്ങളാണ് കുറ്റകൃത്യങ്ങളാൽ കുപ്രസിദ്ധി ആർജിച്ച മൂന്ന് ഇന്ത്യൻ ഗ്രാമങ്ങൾ.
ഈ ഗ്രാമങ്ങളിൽ നിന്നുള്ള ആളുകൾക്കെതിരെ ഏകദേശം 1,000 -1,200 കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് പ്രദേശത്തെ പോലീസ് പറയുന്നു. ഏകദേശം 5,000 ജനസംഖ്യയുള്ള കാഡിയ സാൻസിയാണ് ഈ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പ്രഭവകേന്ദ്രം. കഡിയ സാൻസിയിൽ നിന്നുള്ള വ്യക്തികൾ മധ്യപ്രദേശിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് രാജ്ഘഡ് പോലീസ് പറയുന്നത്.
ഈ ഗ്രാമങ്ങളിൽ നിന്ന് സംശയിക്കുന്നവരെ പിടികൂടുന്നതിൽ പ്രാദേശിക അധികാരികൾ കാര്യമായ വെല്ലുവിളികൾ പോലീസ് നേരിടുന്നുണ്ട്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 10ന്, പ്രാദേശിക പോലീസിന്‍റെ സുരക്ഷയിൽ എത്തിയ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നിന്നുള്ള ഒരു പോലീസ് സംഘം സംശയമുള്ളവരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ ഗുൽഖേഡിയിൽ ആക്രമിക്കപ്പെട്ടിരുന്നതും ഏറെ വാര്‍ത്താ പ്രധാന്യം നേടി. പ്രായഭേദമന്യേ സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഇവിടെ ക്രിമിനൽ പ്രവർത്തനങ്ങളിൽ സജീവമാണെന്നും പോലീസ് പറയുന്നു.
ഇതിനിടെ ഈ ഗ്രാമങ്ങളില്‍ ‘മോഷണകല’ പഠിപ്പിക്കുന്ന സ്ഥലങ്ങളുണ്ടെന്ന് വാർത്തയും വ്യാപകമായി പ്രചരിച്ചു. എന്നാൽ, മറ്റു സ്ഥലങ്ങളിൽ നിന്നും ഈ ഗ്രാമങ്ങളിലേക്ക് ആളുകൾ മോഷണം പഠിക്കാൻ എത്തുന്നുണ്ടെന്ന ആരോപണത്തെക്കുറിച്ച് അറിയില്ലെന്നാണ് പോലീസ് നിലപാട്.























