വിഎസ് അച്യുതാനന്ദന് വിട ചൊല്ലാൻ തിരുവനന്തപുരത്ത് എകെജി പഠനകേന്ദ്രത്തിലെ പൊതുദർശനം മണിക്കൂറുകളോളം തുടർന്നു. കേരള സർവകലാ ശാലക്ക് മുന്നിൽ നിന്ന് എകെജി സെൻ്റെർ വരെ നീണ്ട തിരക്കായിരുന്നു. പ്രിയ നേതാവിനെ അവസാനമായി കാണാൻ പതിനായിരങ്ങളാണ് എകെജി സെൻ്റെറിലേക്ക് ഒഴുകിയെത്തിയത്.
“ജനങ്ങൾക്കിടയിൽ നിന്ന് പ്രവർത്തിച്ച നേതാവാണ് വിഎസ്” -എന്ന് എല്ലാരും പറയുന്നു. “വീട്ടിലെ മുിർന്ന അംഗം നഷ്‌ടപ്പെട്ടതിന് തുല്യമാണ് വിഎസിൻ്റെ വിയോഗം” എന്നും ആളുകൾ പ്രതികരിച്ചു. “വിഎസിനെ കണ്ടേ മതിയാകൂ, ഇനി കാണാൻ കഴിയില്ലല്ലോ” -എന്നും പലരും പറഞ്ഞു. 7.15 ഓടെയാണ് വിഎസിൻ്റെ മൃതദേഹം എകെജി പഠനകേന്ദ്രത്തിൽ എത്തിച്ചത്.
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് 3.20-നാണ് മരണം സംഭവിച്ചത്. തിരുവനന്തപുരത്ത് രാത്രി മുഴുവൻ മൃതദേഹം പൊതുദർശനത്തിന് വെക്കുകയാണ്. ചൊവാഴ്‌ച രാവിലെ ഒമ്പത് മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഉച്ചക്ക് ശേഷം നാഷണൽ ഹൈവേ വഴി ആലപ്പുഴയിലേക്ക് തിരിക്കും.
രാത്രിയോടെ ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ എത്തിക്കും. വീട്ടിൽ നിന്ന് ബുധൻ രാവിലെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിക്കും. ജില്ലാ കമ്മറ്റി ഓഫീസിൽ പകൽ 11 മണി വരെ പൊതുദർശനം ഉണ്ടാകും. തുടർന്ന് ആലപ്പുഴ പോലീസ് റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം ഉണ്ടാകും.
വൈകുന്നേരം മൂന്ന് മണി വരെ റിക്രിയെഷൻ ഗ്രൗണ്ടിൽ പൊതുദർശനം തുടരും. തുടർന്ന് വിലാപയാത്രയായി വലിയ ചുടുകാട്ടിലേക്ക് എത്തിക്കും. ഉച്ചയോടെ വലിയ ചുടുകാട്ടിൽ വിഎസിൻ്റെ മൃതദേഹം ഔദ്യോഗിക ആചാരപൂർവം സംസ്‌കരിക്കും.
വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:























