പീഡനക്കേസിൽ നടൻ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ് കുറ്റപത്രം. സിനിമയിൽ അവസരം വാഗ്ദാനം ചെയ്‌ത് യുവതിയെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഢിപ്പിച്ചു. ഇതിന് ദൃശ്യങ്ങളും, സാക്ഷി മൊഴികളും ഉണ്ടെന്നും പൊലീസ് അറിയിച്ചു. അനുമതി ലഭിച്ചാൽ അന്വേഷണ സംഘം കുറ്റപത്രം കോടതിയിൽ സമർപ്പിക്കും.
2016 ജനുവരി 28ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ വെച്ചാണ് പീഢിപ്പിച്ചത്. യുവനടി ഹോട്ടലിൽ എത്തിയ ദൃശ്യങ്ങളും സാക്ഷി മൊഴികളും ഉണ്ട്. പീഢിപ്പിക്കപ്പെട്ട ശേഷം യുവതി എറണാകുളത്ത് ചികിത്സ തേടിയതിനും തെളിവ് ലഭിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരുന്നതിന് മുമ്പ് തന്നെ നടി പീഢന വിവരം പറഞ്ഞതിന് തെളിവുകൾ ഉണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം തയ്യാറാക്കിയത്.
തിരുവനന്തപുരത്തെ ഹോട്ടലിൽ സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്‌ത് സിദ്ദിഖ് പീഢിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചില സാഹചര്യത്തെളിവുകൾ കണ്ടെത്തിയിരുന്നു. കേസിൽ കർശന ഉപാധികളോടെ സിദിഖിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.























