മിനിയാ പൊളിസിൽ ഉണ്ടായ ഐസിഇ വെടിവെപ്പിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. യുഎസിൽ ഉടനീളം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ എന്ന പേരിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) നടത്തുന്ന വ്യാപക പരിശോധനകളിലും അക്രമങ്ങളിലും പ്രതിഷേധം നിലനിൽക്കെയാണ് വെടിവെപ്പ് നടന്നത്. യുഎസ് പൗരയായ റിനെ ഗുഡാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കടുത്ത പ്രതിഷേധത്തിനിടെ ഐസിഇയെ ന്യായീകരിച്ചും ഇരയെ അപമാനിച്ചും പ്രസിഡന്റ് ട്രംപ് രംഗത്തെത്തിയത് പ്രതിഷേധം ആളിക്കത്തിച്ചു. വെടിവെപ്പിൽ ഫെഡറൽ ഉദ്യോഗസ്ഥരും മിനിയാ പൊളിസ് ഭരണകൂടവും തമ്മിൽ ഏറ്റുമുട്ടൽ നടക്കവേയാണ് ട്രംപിന്‍റെ പരസ്യപ്രതികരണം എത്തിയത്.
“അവർ ഭയങ്കരമായ രീതിയിൽ പെരുമാറി, ഏജന്‍റിനെ ഇടിച്ചു വീഴ്ത്താൻ ശ്രമിച്ചു’ -അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട സ്ത്രീയുടെ പെരുമാറ്റം മനഃപൂർവവും അക്രമാസക്തവും ആണെന്ന് ട്രംപ് വിശേഷിപ്പിച്ചു. ഐസിഇ ഏജന്റുമാർ അമേരിക്കയെ സുരക്ഷിതമാക്കുക എന്ന ജോലി ചെയ്യാൻ ശ്രമിക്കുകയാണെന്ന് പിന്നീട് അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു. വെടിവെച്ച ഉദ്യോഗസ്ഥൻ്റെ പ്രവൃത്തിയെ സ്വയം പ്രതിരോധം എന്ന് ന്യായീകരിക്കുകയും ചെയ്‌തു.
റിനെ ഗുഡിന്‍റെ മരണത്തിൽ മിനിയാ പൊളിസ് ഭരണകൂടവും അവിടത്തെ ജനങ്ങളും കടുത്ത അമർഷത്തിലാണ്. തെരുവുകളിൽ ആദരാഞ്ജലിക്കൊപ്പം പ്രതിഷേധ പോസ്റ്ററുകളും ഉയർന്നിട്ടുണ്ട്. ബുധനാഴ്‌ചയാണ്, നടുറോഡിൽ ഐസിഇ റിനെ ഗുഡിൻ്റെ വണ്ടി തടഞ്ഞത്. തുടർന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും റിനെ വാഹനം മുന്നോട്ടെടുത്തു. എന്നാൽ, വാഹനം തടയാൻ മറ്റുമാർഗങ്ങൾ സ്വീകരിക്കുന്നതിന് പകരം, മുൻ വശത്ത് നിന്ന ഐസിഇ ഉദ്യോഗസ്ഥൻ തോക്ക് വലിച്ചൂരി വെടിവെക്കുക ആയിരുന്നു.
ആക്രമണത്തിൽ പ്രതിഷേധ സൂചകമായി ഹിൽട്ടൺ ഹോട്ടൽ ഐസിഇ ഏജന്‍റുമാർക്കുള്ള റിസർവേഷൻ നിഷേധിച്ചത് വിവാദം സൃഷ്ടിച്ചു. ഹോംലാൻഡ് സെക്യൂരിറ്റി ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കുടിയേറ്റ അടിച്ചമർത്തലിനെ തുടർന്ന് യുഎസിൽ നടക്കുന്ന അഞ്ചാമത്തെ മരണമാണ് റിനെ ഗുഡിന്‍റെ കൊലപാതകം.























