ഇന്ത്യ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുന്നതു തുടർന്നാൽ അതേ നികുതി ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തുമെന്ന് യുഎസിന്റെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ചൈനയുമായുള്ള വ്യാപാര കരാറിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുമ്പോഴായിരുന്നു ട്രംപിന്റെ കർശന നിലപാട്.
“ഇന്ത്യയും ബ്രസീലും പോലുള്ള രാജ്യങ്ങൾ ചില യുഎസ് ഉൽപ്പന്നങ്ങൾക്ക് വളരെ ഉയർന്ന തീരുവ ചുമത്തുന്നു. ഇന്ത്യ ഞങ്ങളോട് 100% നികുതി ഈടാക്കുന്നുവെങ്കിൽ, അതേ നികുതി അമേരിക്കയും ഈടാക്കും,” ട്രംപ് പറഞ്ഞു. വ്യാപാര പങ്കാളിത്തത്തിൽ പരസ്പര ധാരണ വേണമെന്നും അല്ലാതെ ഒരുവിധത്തിലുള്ള അന്യായം അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കൻ ഉൽപ്പന്നങ്ങൾ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യ മുൻപന്തിയിലാണ്. നടപ്പുസാമ്പത്തിക വർഷത്തിൽ ഇന്ത്യ-അമേരിക്ക വ്യാപാരത്തിൽ 120 ബില്യൺ ഡോളറിന്റെ വ്യാപാരം നടന്നതായി കണക്ക് കാണിക്കുന്നു. അതേസമയം, മിക്ക യുഎസ് ഉൽപ്പന്നങ്ങൾക്കും ഇന്ത്യ നികുതി ചുമത്തുന്നുണ്ടെങ്കിലും, അമേരിക്ക ഇതുവരെ അതേ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി.
ബ്രിക്‌സ് രാജ്യങ്ങൾ ഡോളറിനെതിരെ നീങ്ങിയാൽ 100% നികുതി ഏർപ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡോളർ ഇതര കറൻസികളുമായി വ്യാപാരം നടത്തുകയോ, പുതിയ കറൻസി രൂപീകരിക്കുകയോ ചെയ്യരുതെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. ഡോളറിന്റെ ആഗോള പ്രാധാന്യം നിലനിർത്താൻ ഇത് അനിവാര്യമാണെന്ന് ട്രംപ് വ്യക്തമാക്കി.
ഇന്ത്യ, റഷ്യ, ചൈന, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ബ്രിക്‌സ്, ഡോളർ ഇതര കറൻസികളുമായി വ്യാപാരം നടത്തുന്നതിന് ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മാസം റഷ്യയിലെ കസാനിൽ നടന്ന ബ്രിക്‌സ് സമ്മേളനത്തിൽ, പ്രാദേശിക കറൻസികളെ ശക്തിപ്പെടുത്താനുള്ള പദ്ധതികൾക്ക് രൂപരേഖ തയ്യാറാക്കുകയും ഡോളർ ആശ്രയത്തിൽ നിന്ന് പുറത്തുവരാനുള്ള സാധ്യതകൾ ചര്‍ച്ച ചെയ്യുകയും ചെയ്തു. ഡോളർ ഉപേക്ഷിക്കുന്ന ആഗോള നീക്കങ്ങൾ യുഎസിന് വലിയ വെല്ലുവിളിയാണെന്ന് ട്രംപ് വ്യക്തമാക്കുകയും ഇതിനെതിരേ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് സൂചന നൽകുകയും ചെയ്തു.























