...
Home News National ചെയർമാനും മന്ത്രി, ഗുണഭോക്താവും മന്ത്രി; ഒരുകോടി രൂപ സബ്സിഡി ഇനത്തിൽ കൈപ്പറ്റി കേന്ദ്ര കൃഷിസഹമന്ത്രി

ചെയർമാനും മന്ത്രി, ഗുണഭോക്താവും മന്ത്രി; ഒരുകോടി രൂപ സബ്സിഡി ഇനത്തിൽ കൈപ്പറ്റി കേന്ദ്ര കൃഷിസഹമന്ത്രി

രാജ്യത്തെ ഏതൊരു പൗരനും സ്വയംസഹായ സംഘങ്ങൾക്കും ഈ പദ്ധതിയിലൂടെ കൃഷി ആരംഭിക്കാനും സബ്സിഡി നേടാനും അവകാശമുണ്ടെങ്കിലും മന്ത്രിയുടെ കാര്യത്തിൽ നടപടിക്രമങ്ങൾ ലംഘിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

161

സ്വന്തം മന്ത്രാലയത്തിന് കീഴിലുള്ള പദ്ധതിയിൽ നിന്ന് ഒരു കോടി രൂപ സബ്സിഡി ഇനത്തിൽ കൈപ്പറ്റി കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരത് ചൗധരി. സ്വന്തം ഫാം ഹൗസിൽ വെള്ളരി കൃഷി ചെയ്യുന്നതിനാണ് മന്ത്രിക്ക് ഇത്രയും വലിയ തുക ആനുകൂല്യമായി ലഭിച്ചത്.

രാജസ്ഥാനിലെ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിൽ ഏകദേശം ഒന്നേകാൽ കോടി രൂപയിലേറെ ചിലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നതെന്നാണ് അവകാശവാദം. 16,000 ചതുരശ്ര മീറ്ററോളം വിസ്തീർണ്ണമുള്ള ഈ കൃഷിയിടത്തിൽ നാല് വലിയ പോളിഹൗസുകൾ നിർമ്മിച്ചാണ് വെള്ളരി കൃഷി നടത്തുന്നത്.

കൃഷി കർഷക മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഹോർട്ടികൾച്ചർ ബോർഡിന്റെ സഹായത്തോടു കൂടി നടപ്പാക്കുന്ന പദ്ധതിയാണിതെന്ന് കൃഷിയിടത്തിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള ബോർഡിൽ വ്യക്തമാക്കുന്നു. എന്നാൽ, ഈ പദ്ധതിയുടെ ഗുണഭോക്താവായ കേന്ദ്രമന്ത്രി ഭഗീരത് ചൗധരി തന്നെയാണ് നാഷണൽ ഹോർട്ടികൾച്ചർ ബോർഡിന്റെ ചെയർമാൻ സ്ഥാനം വഹിക്കുന്നതും അതിന്റെ ഡയറക്ടർ ബോർഡിലുള്ളതും എന്നത് വലിയൊരു ക്രമക്കേടായി ചൂണ്ടിക്കാണിക്കപ്പെടുന്നു. താൻ തന്നെ അധ്യക്ഷനായ ഒരു ബോർഡിൽ നിന്ന് സ്വന്തം പേരിലേക്ക് സബ്സിഡി എഴുതി വാങ്ങി എന്നാണ് മന്ത്രിക്കെതിരെ ഉയരുന്ന പ്രധാന ആരോപണം.

പദ്ധതി പ്രകാരം 99 ലക്ഷത്തി അറുപതിനായിരം രൂപയാണ് മന്ത്രിക്ക് സബ്സിഡി ഇനത്തിൽ അനുവദിച്ചു നൽകിയിട്ടുള്ളത്. ഹോർട്ടികൾച്ചർ വിളകളുടെ ഉൽപാദനവും വിളവെടുപ്പിനു ശേഷമുള്ള പരിപാലനവും ലക്ഷ്യമിട്ടുള്ള ‘മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോർട്ടികൾച്ചർ’ എന്ന പദ്ധതിയിലൂടെയാണ് ഈ തുക അനുവദിച്ചത്. നിലവിൽ വെള്ളരിക്ക് പുറമെ തക്കാളി, ക്യാപ്സിക്കം, എട്ട് ഇനം പൂക്കൾ എന്നിവയ്ക്കും ഇത്തരത്തിൽ 50 ശതമാനം സബ്സിഡി നൽകുന്നുണ്ട്. ഈ പദ്ധതിയുടെ വൈസ് പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നത് കേന്ദ്ര കൃഷി സഹമന്ത്രിയാണ്.

രാജ്യത്തെ ഏതൊരു പൗരനും സ്വയംസഹായ സംഘങ്ങൾക്കും ഈ പദ്ധതിയിലൂടെ കൃഷി ആരംഭിക്കാനും സബ്സിഡി നേടാനും അവകാശമുണ്ടെങ്കിലും മന്ത്രിയുടെ കാര്യത്തിൽ നടപടിക്രമങ്ങൾ ലംഘിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സാധാരണഗതിയിൽ ബാങ്കിൽ നിന്ന് ടേം ലോൺ എടുത്ത് പദ്ധതി പൂർത്തിയാക്കി മൂന്ന് മാസത്തിന് ശേഷം ഉദ്യോഗസ്ഥർ കൃഷിയിടം സന്ദർശിച്ച് പരിശോധന നടത്തിയ ശേഷമാണ് സബ്സിഡി തുക അക്കൗണ്ടിലേക്ക് വരേണ്ടത്. എന്നാൽ മന്ത്രിയുടെ കാര്യത്തിൽ ഈ മുൻഗണനാ ക്രമങ്ങൾ പാലിക്കപ്പെട്ടോ എന്നതിൽ സംശയമുണ്ട്.

ആകെ 144 കോടി രൂപയുടെ പദ്ധതികളിൽ 60 എണ്ണത്തിനാണ് ഇതുവരെ സബ്സിഡി ലഭിച്ചിട്ടുള്ളത്, അതിലൊന്ന് കേന്ദ്രമന്ത്രിയുടേതാണ്. സാധാരണ കർഷകർക്ക് ഇത്രയും വലിയ തുക സബ്സിഡി കിട്ടാൻ പ്രയാസമുള്ള സാഹചര്യത്തിൽ വകുപ്പ് ഭരിക്കുന്ന മന്ത്രിക്ക് ഇത്ര പെട്ടെന്ന് തുക അനുവദിച്ചത് എങ്ങനെയെന്ന വിമർശനം ശക്തമാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.