ശബരിമല സ്വർണക്കൊള്ളയിൽ, മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം വിറ്റത് പതിനഞ്ച് ലക്ഷം രൂപക്ക്. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനാണ് പ്രത്യേക അന്വേഷണ സംഘത്തിന് തെളിവ് കൈമാറിയത്. ശബരിമലയുടെ പേര് പറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റി പലതവണയായി 70 ലക്ഷം രൂപ വാങ്ങിയെന്നും മൊഴിയുണ്ട്.
ഉണ്ണികൃഷ്ണൻ പോറ്റി തന്നെ വഞ്ചിച്ചു എന്ന ഗോവർധൻ മൊഴി നൽകി. ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്കെന്ന് പറഞ്ഞാണ് ഉണ്ണികൃഷ്ണൻ പോറ്റി പലതവണയായി പണം വാങ്ങിയത്. ശബരിമല വിവാദം ചൂടുപിടിച്ചതോടെ ചെന്നൈയിലും ബെംഗളൂവിലും എത്തി സ്പോൺസർമാരെ കാണാൻ ശ്രമിച്ചു. പണം നൽകിയ വിവരം പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ടു.
ശബരിമല വിഷയം തീർക്കാൻ തനിക്ക് കൂടുതൽ പണം വേണമെന്ന് ആവശ്യപ്പെട്ടെന്നും ഗോവർധൻ്റെ മൊഴി. ശനിയാഴ്‌ചയാണ് ഗോവർധൻ ഇതുമായി ബന്ധപ്പെട്ട തെളിവുകൾ എസ്‌ഐഎടിക്ക് കൈമാറിയത്.
അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും. ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ആർ. ജയശ്രീ ഉൾപ്പെടെയുള്ളവരെ വിളിപ്പിക്കും. റിമാൻഡിലായ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിനെ കസ്റ്റഡിയിൽ വാങ്ങാനും നീക്കമുണ്ട്.























