വടക്കൻ ദില്ലിയിലെ ബവാന വ്യവസായ മേഖലയിലെ 35-കാരനായ ബിസിനസുകാരൻ വൈഭവ് ഗാന്ധിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ലോറൻസ് ബിഷ്ണോയി സംഘത്തിലെ അഞ്ച് അംഗങ്ങളെ അറസ്റ്റ് ചെയ്‌തതായി റിപ്പോർട്ട്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ പിൻതുടർന്നത്.
സംശയം തോന്നി ചോദ്യം ചെയ്യുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ പൊലീസിന് നേരെ വെടിയുതിർക്കുകയും സ്വയംരക്ഷക്കായി പോലീസ് തിരിച്ചു വെടിവെക്കുകയും ചെയ്‌തതായി അധികൃതർ വ്യക്തമാക്കി. ഒരാൾക്ക് കാലിൽ വെടിയേറ്റ് പരുക്കേറ്റു കീഴടങ്ങി ഒപ്പം മറ്റ് നാലുപേരെയും പിടികൂടുകയായിരുന്നു.
ഫെബ്രുവരി 9ന് ഉച്ചയ്ക്ക് 12.50ഓടെ ഡി.എസ്.ഐ.ഡി.സി വ്യവസായ മേഖലയിലെ സെക്ടർ 4-ലുള്ള ഫാക്ടറിക്ക് സമീപമാണ് സംഭവം നടന്നത്. പ്ലാസ്റ്റിക് ഗ്രാന്യൂൾസ് നിർമ്മാതാവായ വൈഭവ് ഗാന്ധിയെ മോട്ടോർ സൈക്കിളുകളിൽ എത്തിയ നാലംഗ സംഘം പിന്തുടർന്ന് നിരവധി തവണ വെടിവെച്ചതായി അന്വേഷണ സംഘം പറഞ്ഞു. ഇരയുടെ കാറിൻ്റെ താക്കോൽ തട്ടിയെടുക്കാൻ ശ്രമിക്കുകയും ഓപ്പം ലാപ്ടോപ്പ് ബാഗ് പിടിച്ചുവാങ്ങുകയും ചെയ്‌തതായും പൊലീസ് പറഞ്ഞു.
വെടിയുണ്ടകളിൽ ഒന്ന് താടിയിൽ തുളച്ചു കയറിയതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ ഗാന്ധിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവശേഷം കാറിൽ നിന്ന് ഏകദേശം ഒരു കോടി രൂപ പൊലീസ് കണ്ടെടുത്തിരുന്നു.
കൊലപാതകത്തിന് പിന്നാലെ ലോറൻസ് ബിഷ്‌ണോയി സംഘം സോഷ്യൽ മീഡിയയിൽ ഉത്തരവാദിത്തം ഏറ്റെടുത്തതായി പൊലീസ് അറിയിച്ചു. രൺദീപ് മാലിക് അനിൽ പണ്ഡിറ്റ് എന്ന അക്കൗണ്ടിലൂടെ പുറത്തുവന്ന പോസ്റ്റിൽ വിവിധ ഗുണ്ടാസംഘങ്ങളുടെ പേരിൽ ആക്രമണം നടത്തിയതാണെന്ന് അവകാശപ്പെട്ടിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുക ആണെന്നും മറ്റ് ബന്ധങ്ങൾ പരിശോധിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.























