സമരാഗ്‌നിയില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഹെലികോപ്ടറില്‍ പറന്നത് വിവാദമാകുന്നു. സമരാഗ്‌നിയുടെ ചുമലയുള്ള ഏജന്‍സി ഏര്‍പ്പെടുത്തിയ ഹെലികോപ്ടറിലാണ് സതീശന്‍ സഞ്ചരിച്ചത്. യാത്ര ദൃശ്യങ്ങള്‍ പുറത്തുവിടരുതെന്ന് നിര്‍ദേശം നല്‍കിയെന്നും ആരോപണം.
കെപിസിസി നേതൃത്വത്തില്‍ നടക്കുന്ന സമരാഗ്‌നിയില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഹെലികോപ്ടറില്‍ പറന്നത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ വിവാദമാക്കി. സമരാഗ്‌നിയുടെ നടത്തിപ്പ് ചുമതലയുള്ള എജന്‍സി ഏർപ്പെടുത്തിയ ഹെലികോപ്ടറിലാണ് സതീശന്‍ സഞ്ചരിച്ചത്. നിയമസഭാ സമ്മേളനത്തിനിടെ കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലെ യോഗങ്ങള്‍ക്ക് സതീശന്‍ ഈ ഹെലികോപ്ടറാണ് ഉപയോഗിച്ചത്. എന്നാൽ യാത്ര പരമാവധി രഹസ്യമാക്കാന്‍ സതീശനുമായി അടുത്ത കേന്ദ്രങ്ങള്‍ ശ്രദ്ധിച്ചു. ഹെലികോപ്ടറില്‍ പറന്നിറങ്ങുന്ന ‘മാസ് വീഡിയോ’ പ്രചരിപ്പിക്കരുതെന്ന പ്രത്യേക നിര്‍ദേശം സോഷ്യല്‍ മീഡിയ ടീമിന് നല്‍കിയാതായി കൈരളി ന്യൂസ് റിപ്പോർട്ട് ചെയ്തു.
മുഖ്യമന്ത്രിയെയടക്കം ഹെലികോപ്ടര്‍ യാത്രയുടെ പേരില്‍ വിമര്‍ശിച്ചതിന്റെ ജാള്യത മറക്കാനാണ് യാത്ര ദൃശ്യങ്ങള്‍ ഒഴിവാക്കിയതെന്നാണ് വിവരം. എന്നാല്‍ ഈ ദൃശ്യങ്ങള്‍ മറുവിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതാണ് പുതിയ വിവാദം. കോടികള്‍ പിരിച്ച് കെപിസിസി നേതൃത്വം നടത്തുന്നത് ധൂര്‍ത്ത് യാത്രയാണെന്ന വിമര്‍ശനം ഇതിനോടകം ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് ഹെലികോപ്ടര്‍ യാത്രയുടെ വിവരങ്ങളും പുറത്തുവരുന്നത്.























