കേരളത്തിൽ അതി ശക്തമായ മഴ തുടരുന്നു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ഏഴ് മണിവരെ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും റെഡ് അലര്‍ട്ട് ആണ്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഈ മാസം 27 വരെ വിവിധ ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് ഉണ്ട്. കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ നാല് ദിവസത്തേക്ക് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. ഈ വര്‍ഷം ശരാശരിയെക്കാള്‍ ഉയര്‍ന്ന അളവില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു.
മഴ കനത്തതോടെ വലിയ രീതിയില്‍ നാശനഷ്‌ടം പല ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ശക്തമായ മഴയില്‍ തിരുവനന്തപുരം ജില്ലയുടെ വിവിധയിടങ്ങളില്‍ മരം കടപുഴകി വീണു. പാളയം, വെള്ളയമ്പലം, കവടിയാര്‍, ശാസ്‌തമംഗലം, മേഖലകളില്‍ മരം ഒടിഞ്ഞു വീണു. കോഴിക്കോട് പലയിടത്തും വെള്ളിയാഴ്‌ച വൈദ്യുതി ബന്ധം ഉള്‍പ്പടെ വിച്ഛേദിക്കപ്പെട്ടു.
കണ്ണൂര്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും കനത്ത മഴയെ തുടര്‍ന്ന് പ്രവേശനമില്ല. 24, 25, 26 തീയതികളിലാണ് നിയന്ത്രണം. ജില്ലയില്‍ റെഡ് അലേര്‍ട്ട് മുന്നറിയിപ്പുള്ള പശ്ചാത്തലത്തിലാണ് നടപടി. മൂന്ന് ദിവസം ക്വാറിയുടെ പ്രവര്‍ത്തനത്തിന് നിരോധനം.
ഇടുക്കിയില്‍ വ്യാപക മഴയാണ്. തൊടുപുഴയിലും മലയോര മേഖലയിലും രാത്രി പെയ്‌തത് ശക്തമായ മഴ. നാശനഷ്‌ടങ്ങള്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍. ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. ജല വിനോദങ്ങള്‍ക്കും നിയന്ത്രണം. മലയോര മേഖലയിലൂടെ ഉള്ള യാത്രകള്‍ക്ക് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.























