ടിവികെ നേതാവും നടനുമായ വിജയ്ക്കും നടി തൃഷക്കുമെതിരെ അധിക്ഷേപ പരമാര്‍ശവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍. വിജയ് ആദ്യം തൃഷയുടെ വീട് വിട്ട് പുറത്തുവരണമെന്നും സ്വന്തം കുടുംബത്തോട് സ്‌നേഹവും അടുപ്പവും കാണിക്കണമെന്നും നൈനാര്‍ നാഗേന്ദ്രന്‍ അധിക്ഷേപിച്ചു. വിജയ് രാഷ്ട്രീയത്തില്‍ അനുഭവ സമ്പത്തില്ലാത്ത ആളാണെന്നും നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.
‘വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം, രാഷ്ട്രീയത്തില്‍ ഇറങ്ങണമെങ്കില്‍ വീട് വിട്ട് പുറത്തിറങ്ങണം. സ്വന്തം കുടുംബത്തോട് എങ്കിലും സ്നേഹവും അടുപ്പവും കാണിക്കണം. അദ്ദേഹത്തിന് അനുഭവങ്ങളില്ല, പാവം. തൃഷയെ വിട്ട് പുറത്തിറങ്ങിയാല്‍ മാത്രമേ എല്ലാം നടക്കൂ. മുതിര്‍ന്നവര്‍ പറയുന്നത് കേള്‍ക്കണം. നല്ല നേതാക്കള്‍ നയിക്കുന്ന പ്രസ്ഥാനങ്ങളെ കുറിച്ച് നല്ല രീതിയില്‍ സംസാരിക്കണം. മേല്‍ക്കൂരയില്‍ കയറി കോഴിയെ പിടിക്കാന്‍ കഴിയാത്ത ആള്‍ക്ക് ആകാശത്തേറി വൈകുണ്ഠത്തില്‍ പോകാന്‍ കഴിയുമോ.’ നൈനാര്‍ നാഗേന്ദ്രന്‍ ചോദിച്ചു. നടനായതിനാല്‍ മാത്രം വോട്ട് ബാങ്കിൻ്റെ 32 ശതമാനം ലഭിക്കുമെന്ന് പറയുന്ന ഒരാളെ എങ്ങനെ അംഗീകരിക്കാന്‍ കഴിയുമെന്നും നൈനാര്‍ നാഗേന്ദ്രന്‍ ചോദിച്ചു.
തമിഴ്‌നാട്ടില്‍ ത്രികോണ മത്സരമില്ലെന്നും മത്സരം ടിവികെയും ഡിഎംകെയും തമ്മിലാണെന്നും ഡിഎംകെയുടെ ഏക എതിരാളി ടിവികെയാണെന്നും വിജയ് തൻ്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇതാണ് നൈനാര്‍ നാഗേന്ദ്രനെ പ്രകോപിപ്പിച്ചത്. ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു നൈനാര്‍ നാഗേന്ദ്രൻ്റെ പ്രതികരണം.
തന്നെ പോലെ തുടക്കക്കാരനായ ഒരാള്‍ രാഷ്ട്രീയത്തില്‍ വന്ന് ഇത്രയും കാര്യങ്ങള്‍ ചെയ്യുന്നത് പോലെ മറ്റാര്‍ക്കെങ്കിലും കഴിയുമോ എന്ന് വിജയ് ചോദിച്ചിരുന്നു. ഇതിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് നൈനാര്‍ നാഗേന്ദ്രൻ്റെ അധിക്ഷേപ പരമാര്‍ശം.























