മെമ്മറി ലീഗ് ലോക ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി ഇന്ത്യന്‍ വിദ്യാര്‍ഥി. ഉയര്‍ന്ന വേഗതയില്‍ വിവരങ്ങള്‍ ഓര്‍മിക്കാനും അത് ഓര്‍ത്തെടുത്ത് പറയാനുമുള്ള കഴിവ് പരീക്ഷിക്കുന്ന ഓണ്‍ലൈന്‍ മത്സരത്തിലാണ് 20കാരനായ വിശ്വ രാജകുമാർ എന്ന വിദ്യാർത്ഥി ഒന്നാമതെത്തിയത്. ക്രമരഹിതമായി നൽകിയ സംഖ്യകൾ കുറഞ്ഞ സമയത്തിനുള്ളില്‍ ഓര്‍ത്തെടുത്ത് പറയുകയെന്നതാണ് മത്സരം.
5000 സ്‌കോറുമായി രാജകുമാര്‍ ഒന്നാം സ്ഥാനത്താണെന്ന് മെമ്മറി ലീഗ് വെബ്‌സൈറ്റില്‍ പറയുന്നു. പുതുച്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനക്കുള വിനിയഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ഥിയാണ്.
വെറും 13.50 സെക്കന്‍ഡുകള്‍ക്കുള്ളില്‍ 80 സംഖ്യകളും 8.40 സെക്കന്‍ഡുകള്‍ക്ക് ഉള്ളില്‍ 30 ചിത്രങ്ങളും ഓര്‍ത്തെടുത്ത് പറഞ്ഞാണ് വിശ്വ രാജകുമാർ അസാധാരണമായ ഓര്‍മശക്തി പ്രകടിപ്പിച്ചത്.
അതേസമയം, തൻ്റെ ഓര്‍മശക്തിയുടെ രഹസ്യവും അദ്ദേഹം പങ്കുവെച്ചു. താന്‍ വളരെ നന്നായി വെള്ളം കുടിക്കുമെന്നും അത് തലച്ചോറിൻ്റെ വികാസത്തെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘‘നിങ്ങള്‍ ഒരു പുസ്‌തകം വായിക്കുകയാണെന്ന് പറയുമ്പോള്‍ അത് നിങ്ങള്‍ ഉച്ചത്തില്‍ വായിക്കുന്നില്ലെങ്കിലും നിങ്ങളുടെ ഉള്ളില്‍ തന്നെ ഇരുന്ന് ശബ്‌ദിക്കുന്നുണ്ട്. നിങ്ങള്‍ ധാരാളം വെള്ളം കുടിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ വേഗത കുറയും. അതേസമയം, നിങ്ങള്‍ ധാരാളം വെള്ളം കുടിക്കുമ്പോള്‍ ഇത് കൂടുതല്‍ കൂടുതല്‍ വ്യക്തമായി വരും. അപ്പോൾ നിങ്ങള്‍ക്ക് വേഗത്തില്‍ വായിക്കാന്‍ കഴിയും,’’ -അദ്ദേഹം വിശദീകരിച്ചു.
‘‘മത്സരാര്‍ഥികള്‍ക്ക് ഒരു സ്‌ക്രീനില്‍ ക്രമരഹിതമായി 80 സംഖ്യകള്‍ നല്‍കും. അവ എത്രയും വേഗം മനപാഠമാക്കണം. ഒരു ബട്ടണ്‍ ക്ലിക്ക് ചെയ്‌ത ശേഷം റീകോള്‍ ഷീറ്റ് ദൃശ്യമാകും. പങ്കെടുക്കുന്നവര്‍ അതില്‍ നമ്പറുകള്‍ എഴുതണം,’’ -ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ രാജകുമാര്‍ പറഞ്ഞു.
മത്സരത്തില്‍ പ്രദര്‍ശിപ്പിച്ച 80 അക്കങ്ങളും രാജകുമാര്‍ കൃത്യമായി ഓര്‍ത്തെടുത്ത് പറയുകയായിരുന്നു. ‘‘ഈ ലോക ചാംപ്യന്‍ഷിപ്പില്‍ 80 അക്കങ്ങളാണ് 13.5 സെക്കന്‍ഡിനുള്ളില്‍ ഓര്‍ത്തെടുത്ത് പറഞ്ഞത്. സെക്കന്‍ഡില്‍ ഏകദേശം ആറ് അക്കങ്ങള്‍ ഞാന്‍ പറഞ്ഞു,’’ -രാജകുമാര്‍ പറഞ്ഞു.
‘‘കോളേജ് പഠനം പൂര്‍ത്തിയാക്കിയ ശേഷം രണ്ടോമൂന്നോ മാസത്തിനുള്ളില്‍ മറ്റുള്ളവരെ ഓര്‍മശക്തി വര്‍ധിപ്പിക്കുന്നത് പരിശീലിപ്പിക്കുന്ന ട്രെയിനറാകുകയാണ് എൻ്റെ ലക്ഷ്യം. ഇതിനായി ഇന്ത്യയില്‍ ഒരു മെമ്മറി സ്ഥാപനം സ്ഥാപിക്കാനും അത് വിപുലീകരിക്കാനും ഞാന്‍ ലക്ഷ്യമിടുന്നു,’’ -അദ്ദേഹം വ്യക്തമാക്കി.