ലോകത്തിലെ ഏറ്റവും ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കൾക്കായി ‘വാട്‌സ്ആപ്പ് പ്ലസ്’ എന്ന പേരിൽ ഒരു പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കാനൊരുങ്ങുന്നു. മെറ്റാ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വരുമാനം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പുതിയ പ്ലാൻ കൊണ്ടുവരുന്നത് എന്ന് കരുതപ്പെടുന്നു. കൂടുതൽ സൗകര്യങ്ങളും മാറ്റങ്ങളും ആഗ്രഹിക്കുന്നവർക്കായി ഒരു ഓപ്ഷണൽ പ്ലാൻ ആയിട്ടായിരിക്കും ഇത് ലഭ്യമാകുക.
ഉപയോക്താക്കൾക്ക് അവരുടെ വാട്‌സ്ആപ്പ് അനുഭവം കൂടുതൽ ആകർഷകമാക്കാൻ സഹായിക്കുന്ന വിപുലമായ കസ്റ്റമൈസേഷൻ ഫീച്ചറുകളാണ് ഈ പ്രീമിയം പ്ലാനിന്റെ പ്രധാന സവിശേഷത. ഇതിലൂടെ ആപ്പ് ഐക്കൺ മാറ്റുന്നതിനും, വ്യത്യസ്ത തീമുകളും നിറങ്ങളും സെറ്റ് ചെയ്യുന്നതിനും പ്രൊഫൈലുകൾ പുതിയ രൂപത്തിൽ ക്രമീകരിക്കുന്നതിനും സാധിക്കും. നിലവിലുള്ള വാട്‌സ്ആപ്പ് രൂപത്തിൽ നിന്ന് വലിയൊരു മാറ്റമാണ് ഇതിലൂടെ മെറ്റാ ലക്ഷ്യമിടുന്നത്.
വെറും കാഴ്ചയിലെ ഭംഗി മാത്രമല്ല, പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനുള്ള ഫീച്ചറുകളും വാട്‌സ്ആപ്പ് പ്ലസിൽ ഉണ്ടാകുമെന്ന് ടിപ്പ്സ്റ്ററായ WaBetaInfo റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ മൂന്ന് ചാറ്റുകൾ മാത്രം പിൻ ചെയ്തു വെക്കാൻ കഴിയുന്ന സ്ഥാനത്ത്, പ്രീമിയം ഉപയോക്താക്കൾക്ക് 20 ചാറ്റുകൾ വരെ പിൻ ചെയ്യാൻ സാധിച്ചേക്കും. കൂടാതെ, സ്ക്രീൻ നോക്കാതെ തന്നെ ആരാണ് വിളിക്കുന്നത് എന്ന് തിരിച്ചറിയാൻ സഹായിക്കുന്ന വ്യത്യസ്ത റിങ്ടോണുകൾ ഓരോ കോളിനും നൽകാനുള്ള സൗകര്യവും പ്രത്യേക സ്റ്റിക്കർ പായ്ക്കുകളും ഇതിൽ ഉൾപ്പെടും.
വരാനിരിക്കുന്ന മാസങ്ങളിൽ ആൻഡ്രോയിഡ്, ഐ.ഒ.എസ് (iOS) ഉപയോക്താക്കൾക്കായി ഈ സൗകര്യം ലഭ്യമാകുമെന്നാണ് കരുതപ്പെടുന്നത്. മെസേജുകൾ മുൻകൂട്ടി തയ്യാറാക്കി വെച്ച് നിശ്ചിത സമയത്ത് അയക്കാൻ സഹായിക്കുന്ന ‘ഷെഡ്യൂൾഡ് മെസ്സേജസ്’ ഫീച്ചറും വാട്‌സ്ആപ്പ് ഉടൻ പുറത്തിറക്കുന്നുണ്ട്. എന്നാൽ ഈ പ്രീമിയം ഫീച്ചറുകൾ നിർബന്ധമല്ലെന്നും, സൗജന്യമായി വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് കോളിംഗ്, ടെക്സ്റ്റിംഗ് തുടങ്ങിയ പ്രധാന ഫീച്ചറുകൾ മാറ്റമില്ലാതെ തുടരുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവ പോലെ തുടക്കത്തിൽ സൗജന്യമായിരുന്ന പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വരുമാനം ഉണ്ടാക്കാനാണ് മെറ്റയുടെ ഈ നീക്കം. കോടിക്കണക്കിന് ഡോളർ നിക്ഷേപം നടത്തിയ കമ്പനി ഇപ്പോൾ കൃത്യമായ വരുമാന മാർഗ്ഗങ്ങൾ തേടുകയാണ്. ഈ പ്ലാനിന് എത്ര തുക ഈടാക്കും എന്നതോ ഔദ്യോഗിക ലോഞ്ച് എന്നായിരിക്കും എന്നതോ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ വാട്‌സ്ആപ്പ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.























