ഭാരത് മാതാവിൻ്റെ ഉടമസ്ഥാവകാശം ആര്‍ക്കെങ്കിലും അവകാശപ്പെടാന്‍ കഴിയുമെങ്കില്‍ അത് ബംഗാളിൻ്റെ അഭിമാനമായ ബങ്കിംചന്ദ്ര ചാറ്റര്‍ജിക്കും അബനീന്ദ്രനാഥ ടാഗോറിനും മാത്രമാണ്. ആര്‍എസ്എസ് രൂപികരിക്കുന്നതിന് മുമ്പ് തന്നെ ‘ഭാരത് മാതാ’ എന്ന സങ്കല്‍പം കൊണ്ടുവന്നത് ഇവരാണെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
ചാറ്റര്‍ജിയുടെ ആനന്ദമഠം വായിച്ചതിൻ്റെ പ്രേരണയാലാണ് രബിന്ദ്രനാഥ ടാഗോറിൻ്റെ മരുമകനായ അബനീന്ദ്രനാഥ് ഭാരത് മാതാവിന് മുഖവും രൂപവും നല്‍കിയത്. കാളിയുടെയും ദുര്‍ഗയുടെയും സൗമ്യഭാവമാണ് ചിത്രത്തിന് നല്‍കിയത്. അബനീന്ദ്രനാഥ് വരച്ച ചിത്രം ഇപ്പോഴും കൊല്‍ക്കത്തിയിലെ മ്യൂസിയത്തില്‍ സൂക്ഷിക്കുന്നുണ്ട്.
എന്നാല്‍ അബനീന്ദ്രനാഥ ടാഗോറിൻ്റെ ഭാരതാംബയുടെ ചിത്രം തികച്ചും വ്യത്യസ്തമാണ്. അബനീന്ദ്രനാഥ ടാഗോറിൻ്റെ ഭാരത് മാതാക്ക് നാല് കൈകളുണ്ട്. ഒന്നില്‍ ഒരു പുസ്‌തകം വഹിക്കുന്നു. മറ്റൊന്നില്‍ ഒരു മാല. മൂന്നാമത്തേതില്‍ ഒരു നെല്ലിൻ്റെ കറ്റയും നാലാമത്തേതില്‍ ഒരു വെളുത്ത തുണിയും മാത്രമാണ് ഉള്ളത്. അത് ശിക്ഷയെയും ദീക്ഷയെയും അന്നത്തെയും വസ്ത്രത്തെയുമാണ് പ്രതിനിധീകരിക്കുന്നത്.
ആര്‍എസ്എസിൻ്റെ ഭാരാതംബയില്‍ ഇന്ത്യയുടെ ഭൂപടത്തിന് മുന്നില്‍ കാവിക്കൊടിയേന്തി നില്‍ക്കുന്ന ഭാരതാംബയാണ് ഉള്ളത്. സമീപത്ത് ഒരു സിംഹത്തെയും കാണാം. അബനീന്ദ്രനാഥ് ടാഗോര്‍ വരച്ച ചിത്രത്തില്‍ ഒരു കൊടിയും വരച്ചിട്ടില്ലെന്നതാണ് വസ്‌തുത. ഇത് രാജ്യത്തിൻ്റെ അടയാളമാണെന്നും ആര്‍എസ്എസിൻ്റെ കാര്യാലയം ഇറക്കിയ ചിത്രമല്ലെന്നുമാണ് കാവിക്കൊടി ഏന്തിയ ചിത്രത്തെ അനുകൂലിക്കുന്നവരുടെ വാദം.
ഭാരാതാംബയുടെ ചിത്രം പുറത്തു വന്ന് മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാരത് മാതാവിന് രാജ്യത്ത് ഒരുക്ഷേത്രം പണിതത്. വാരാണസിയിലെ ആ ക്ഷേത്രം ഉദ്ഘാടനം ചെയ്‌തത് രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയായിരുന്നു. അവിടെ വിഗ്രഹങ്ങള്‍ക്ക് പകരം അവിഭക്ത ഇന്ത്യയുടെ ഭൂപടമായിരുന്നു വച്ചിരുന്നത്. നാനാത്വത്തില്‍ ഏകത്വത്തിന് സമര്‍പ്പിച്ചു കൊണ്ട് ഇത് എല്ലാ ജാതിമത വിഭാഗങ്ങള്‍ക്കുമായി തുറന്നുകൊടുത്തു. ഇതാണ് പഴയ ഭാരതാംബയുമായി ബന്ധപ്പെട്ട ചരിത്രം.
അതേസമയം രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. അത് രാജ്യത്തിന്റെ അടയാളമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കാവിക്കൊടിയേന്തിയ ഭാരതാംബയ്ക്ക് പൂക്കള്‍ അര്‍പ്പിച്ചാണ് രാജ്ഭവനില്‍ ഗവര്‍ണര്‍ പരിസ്ഥിതി ദിന പരിപാടി സംഘടിപ്പിക്കുകയും ചെയ്തു.
വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:























