ഇടതു മുന്നണിയെ പരാജയപ്പെടുത്തുക എന്ന ലക്ഷയത്തിൽ ഏത് വിധേനയും തന്നെ ഒപ്പം നിർത്താൻ കരുക്കൾ നീക്കുന്ന യുഡിഎഫിന് മുന്നിൽ ശക്തമായ ഭാഷയിൽ ഉപാധിവെച്ച് പി.വി അൻവർ എംഎൽഎ. ചേലക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെ പിൻവലിച്ച് പകരം തന്റെ ഡിഎംകെ സ്ഥാനാർത്ഥി എൻ.കെ സുധീറിനെ പിന്തുണയ്ക്കണമെന്ന ആവശ്യമാണ് യുഡിഎഫിന് മുന്നിൽ അൻവർ പ്രധാനമായും വെക്കുന്നത്.
അതേസമയം, പാലക്കാട്ടും ചേലക്കരയിലും ഒരുപോലെ തങ്ങളെ പിന്തുണയ്ക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. അതിൽ പാലക്കാട് വളരെ നിർണായകമാണ്. ഈ പശ്ചാത്തലത്തിലാണ് ചേലക്കരയിൽ തിരിച്ച് പിന്തുണയെന്ന ആവശ്യം അൻവർ മുന്നോട്ട് വെക്കുന്നത്. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ യുഡിഎഫുകാർ പോലും തള്ളിപ്പറഞ്ഞുവെന്നും വാർത്താ സമ്മേളനത്തിൽ അൻവർ പരിഹസിച്ചു.
ഇടതുമുന്നണിയിൽ സിപിഎമ്മിലെ പിണറായിസം ഇല്ലാതാക്കാൻ ഒന്നിച്ചു നിൽക്കണം. ആർഎസ്എസിനെ പോലെ തന്നെ പിണറായിസത്തെയും എതിർക്കണം. യുഡിഎഫ് നേതാക്കൾ ഇപ്പോഴും ചർച്ചകൾ നടത്തുന്നു. അനുകൂല തീരുമാനത്തിനായി കാത്തിരിക്കുകയാണ്. തീരുമാനം വൈകിയാൽ ഈ കപ്പൽ പോകും. പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ പിൻവലിച്ച ചരിത്രം മുമ്പും ഉണ്ടായിട്ടുണ്ടെന്നും യുഡിഎഫ് തീരുമാനത്തിനായി കാക്കുകയാണെന്നും അൻവർ പറയുന്നു .



