കുടുംബത്തെ പോറ്റാനായി സ്വന്തം സന്തോഷം പോലും മാറ്റിവെച്ച് അന്യദേശത്ത് പോയി കഷ്‌ടപ്പെടുന്നവരാണ് പ്രവാസികൾ. അത്തരത്തിൽ ഒരു വയോധികൻ്റെ ജീവിതമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ബംഗ്ലാദേശ് സ്വദേശിയായ അബൂബക്കർ കഴിഞ്ഞ 27 വർഷമായി മലേഷ്യയിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുകയാണ്.
ഒരു ദിവസം പോലും അവധിയെടുക്കാതെ രാവും പകലും പണിയെടുത്താണ് തൻ്റെ കുടുംബത്തിനായി അദ്ദേഹം ജീവിച്ചത്. വർഷങ്ങളുടെ കഠിനാധ്വാനം കൊണ്ട് ഈ എഴുപത് വയസുകാരൻ തൻ്റെ മക്കളെ ഡോക്ടറും എൻജിനീയറും ജഡ്‌ജിയും എല്ലാമാക്കി നല്ല നിലയിൽ എത്തിച്ചു.
31 വർഷം മുമ്പ് തൻ്റെ ജന്മനാട്ടിൽ നിന്ന് ജോലി തേടിയാണ് മലേഷ്യയിൽ എത്തിയതെന്ന് അബൂബക്കർ ഹ്യൂമൻസ് ഓഫ് ക്വാലാലംപൂരിനോട് പറഞ്ഞു. മലേഷ്യയിൽ ധാരാളം തൊഴിലവസരങ്ങളെ കുറിച്ച് കേട്ടിരുന്ന അദ്ദേഹം മറ്റുള്ളവർ ചെയ്യാൻ മടിക്കുന്ന ജോലി ഏറ്റെടുക്കാൻ തയ്യാറാവുകയും അവിടെ തൻ്റെ ഭാഗ്യം പരീക്ഷിക്കുകയുമായിരുന്നു. ഒരു ദിവസം പോലും അവധിയെടുക്കാതെ ആഴ്‌ചയിൽ ഏഴു ദിവസവും അബൂബക്കർ കഠിനാധ്വാനം ചെയ്‌തു.
“മറ്റുള്ളവർ ചെയ്യാൻ ആഗ്രഹിക്കാത്ത ജോലികളാണെങ്കിലും ഞാൻ അത് ചെയ്യും. കഴിഞ്ഞ 27 വർഷമായി ആഴ്‌ചയിൽ ഏഴ് ദിവസവും അതായത് വർഷത്തിൽ 365 ദിവസവും ഞാൻ അങ്ങനെ ജോലി ചെയ്യുന്നുണ്ട്. ഒരിക്കലും അസുഖമോ മറ്റു കാരണങ്ങളോ കൊണ്ട് ഒരു ദിവസത്തെ അവധി പോലും എടുത്തിട്ടില്ല. ദൈവം സഹായിച്ച് ഞാനിപ്പോഴും ആരോഗ്യവാനാണ്,” -അബൂബക്കർ പറയുന്നു.
മക്കളുടെ വിദ്യാഭ്യാസത്തിനും കുടുംബത്തെ ചെലവിനും വേണ്ടി അദ്ദേഹം തൻ്റെ സമ്പാദ്യത്തിൻ്റെ മുക്കാൽ ഭാഗവും ബംഗ്ലാദേശിലേക്ക് അയച്ചുകൊടുത്തു. അബൂബക്കർ തൻ്റെ ശമ്പളം എത്രയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മലേഷ്യയിലെ ഒരു ശുചീകരണ തൊഴിലാളിയുടെ ശരാശരി പ്രതിമാസ ശമ്പളം ഏകദേശം 1,640 റിംഗിറ്റ് ( 33,400 രൂപ) ആണ്.
മലേഷ്യയിൽ വന്നതിന് ശേഷം അബൂബക്കർ ഒരിക്കലും ബംഗ്ലാദേശിലേക്ക് മടങ്ങി പോയിട്ടില്ലെന്നും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് (SCMP) റിപ്പോർട്ട് ചെയ്‌തു. “എൻ്റെ കുടുംബത്തെ കാണാൻ സാധിക്കാത്തതിൽ എനിക്കും അവർക്കും ഒരുപോലെ വിഷമം ഉണ്ട്. പക്ഷേ ഞാൻ ചെയ്‌തതെല്ലാം എൻ്റെ മക്കളുടെ നല്ല ഭാവിക്ക് വേണ്ടിയാണ്. എല്ലാ ദിവസവും, ഞാൻ എഴുന്നേൽക്കും, കുളിക്കും, പ്രഭാതഭക്ഷണം കഴിക്കും, ജോലിക്ക് പോകും, തിരികെ വരും. ഗ്രാമത്തിലെ എൻ്റെ കുടുംബത്തെ വിളിച്ച് സംസാരിക്കും. അതിനുശേഷം വിശ്രമിക്കും,” -അബൂബക്കർ പറഞ്ഞു.
തൻ്റെ മക്കൾ നല്ല നിലയിൽ എത്തിച്ചേർന്നതിൽ താൻ വളരെ സന്തോഷവാനാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്തായാലും ഡിസംബറിൽ ജന്മനാടായ ബംഗ്ലാദേശിലേക്ക് പോയി തൻ്റെ കുടുംബത്തെ കാണാനുള്ള തയ്യാറെടുപ്പിലാണ് അബൂബക്കർ.
“എൻ്റെ രണ്ട് പേരക്കുട്ടികളെ ഞാൻ ആദ്യമായി കാണുന്ന ഒരു അവസരം കൂടിയായിരിക്കും അത്. അതിനായി എനിക്ക് കൂടുതൽ കാത്തിരിക്കാൻ വയ്യ,” -അദ്ദേഹം കൂട്ടിച്ചേർത്തു.























