ഇതുവരെയുള്ളതിൽ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ശ്മശാന സ്ഥലം കണ്ടെത്തി. യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ക്രാഡിൽ ഓഫ് ഹ്യൂമൻകൈൻഡിലെ ഒരു ഗുഹയിലാണ് ശ്മശാനം കണ്ടെത്തിയത്. ലോകമാകെ ഇതുവരെ കണ്ടെത്തിയ ശ്മശാനങ്ങളുടെ അവശേഷിപ്പുകള്‍ ഏകദേശം 100,000 വര്‍ഷം പഴക്കമുള്ളവയായിരുന്നു . പക്ഷെ ഇപ്പോഴത്തെ കണ്ടെത്തല്‍ ഏകദേശം 200,000 വര്‍ഷം മുന്‍പുള്ളതാണെന്നണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.
ഭൂനിരപ്പിൽ നിന്നും ഏകദേശം 30 മീറ്റര്‍ താഴ്ച്ചയില്‍ നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. 2018 കാലഘട്ടത്തിൽ ആരംഭിച്ച ഉത്ഖനനത്തിലൂടെ അഞ്ച് മൃതശരീരങ്ങളുടെഅവശിഷ്ടങ്ങളാണ് കണ്ടെത്തിയത് എന്നാണ് ഗവേഷകര്‍ പറയുന്നത്.
പുതിയ കണ്ടെത്തലുകൾ മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള നിലവിലെ ധാരണകളെ വെല്ലുവിളിക്കുന്നു. കാരണം, തലച്ചോര്‍ വികസിച്ചതിന് ശേഷം മാത്രമാണ് മരിച്ചവരെ സംസ്‌കരിക്കുന്നത് പോലുള്ള സങ്കീർണ്ണമായ പ്രവർത്തനങ്ങൾ ആദിമ മനുഷ്യർ ചെയ്യാൻ തുടങ്ങിയതെന്നാണ് ഇതുവരെയുള്ള ധാരണ. എന്നാൽ , ഇപ്പോൾ കണ്ടെത്തിയ ഫോസിലുകൾ ചെറിയ തലച്ചോറുള്ള ഹോമോ നലേഡിയുടെതാണ്.
ഇന്ന് കാണുന്ന മനുഷ്യരിലേക്കുള്ള പരിണാമത്തിന്‍റെ മധ്യത്തില്‍ നില്‍ക്കുന്ന പ്രത്യേക വിഭാഗമാണ് ഹോമോ നലേഡിയ. തലച്ചോറിന് കേവലം ഒരു ഓറഞ്ചിന്റെ വലിപ്പം മാത്രമുള്ള ഇവര്‍ അഞ്ചടിയോളം ഉയരം ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ലോകപ്രശസ്ത നരവംശ ശാസ്ത്രജ്ഞനായ ലീ ബർഗറിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.























