ഇസ്രായേൽ നടത്തുന്ന ഗാസാ യുദ്ധത്തിൽ ഇരയായവർക്ക് സഹായവുമായി എലോൺ മസ്‌ക്. തന്റെ സോഷ്യൽ മീഡിയ സൈറ്റായ എക്‌സിൽ നിന്നുള്ള പരസ്യ വരുമാനം യുദ്ധത്തിൽ തകർന്ന ഗാസയിലെയും ഇസ്രായേലിലെയും ആശുപത്രികൾക്ക് സംഭാവന ചെയ്യുമെന്ന് എലോൺ മസ്‌ക് ഇന്ന് പ്രഖ്യാപിച്ചു.
“പരസ്യങ്ങളിൽ നിന്നും സബ്‌സ്‌ക്രിപ്‌ഷനുകളിൽ നിന്നുമുള്ള വരുമാനം എക്‌സ് ഗാസ, ഇസ്രായേലിലെ ആശുപത്രികൾ, ഗാസയിലെ റെഡ് ക്രോസ്/ക്രസന്റ് എന്നിവയ്‌ക്ക് സംഭാവന ചെയ്യും,” മസ്‌ക് എക്‌സിൽ പ്രഖ്യാപിച്ചു.
ഇസ്രായേൽ സേനയും ഹമാസും തമ്മിലുള്ള പോരാട്ടം രൂക്ഷമായ സാഹചര്യത്തിലാണ് പ്രഖ്യാപനം. ജനസാന്ദ്രതയേറിയ ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ ഇതുവരെ 13,000-ത്തിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
യുദ്ധമേഖലയിൽ ഇന്റർനെറ്റ് ഉൾപ്പെടെയുള്ള വാർത്താവിനിമയ സംവിധാനങ്ങൾ വിച്ഛേദിക്കപ്പെട്ടതിനെ തുടർന്ന് ഗാസയിലെ അംഗീകൃത സഹായ സംഘടനകൾക്ക് സ്റ്റാർലിങ്ക് കണക്ടിവിറ്റി നൽകുമെന്ന് എലോൺ മസ്‌ക് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
വിദൂര സ്ഥലങ്ങളിൽ കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് നൽകുന്നതിനായി മസ്‌കിന്റെ ബഹിരാകാശ യാത്രാ കമ്പനിയായ സ്‌പേസ് എക്‌സ് വികസിപ്പിച്ചെടുത്ത ഉപഗ്രഹങ്ങളുടെ ശൃംഖലയാണ് സ്റ്റാർലിങ്ക്. ഒരു സ്റ്റാർലിങ്ക് ഉപഗ്രഹത്തിന് ഏകദേശം അഞ്ച് വർഷമാണ് ആയുസ്സ്.























