നടത്തിയ പ്രമോഷൻ ഒന്നും ഫലം കാണാതെ പരാജയത്തിന്റെ കുഴിയിലേക്ക് വീഴാനൊരുങ്ങി മറ്റൊരു കങ്കണ ചിത്രം കൂടി. ബോളിവുഡ് താരം കങ്കണ പ്രധാന വേഷത്തില്‍ എത്തിയ ‘തേജസ്’ ചിത്രമാണ് മറ്റൊരു ബോക്സ് ഓഫീസ് ദുരന്തമാകാൻ പോകുന്നത്. ആറ് ദിവസം കൊണ്ട് കങ്കണയുടെ ചിത്രം 5.15 കോടിയാണ് നേടിയത് എന്നാണ് ഇന്ത്യൻ ഫിലിം ട്രേഡ് പോർട്ടൽ സാക്‌നിൽക് റിപ്പോർട്ട് ചെയ്യുന്നത്. 60 കോടിയിലേറെ മുടക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അടക്കം സ്പെഷ്യല്‍ ഷോ ഒരുക്കി വലിയ പ്രമോഷനാണ് ചിത്രത്തിനായി നടത്തിയത്. തന്‍റെ ചിത്രം കണ്ട് യോഗി ആദിത്യ നാഥ് അവസാനം കണ്ണീര്‍ അണിഞ്ഞെന്ന് കങ്കണ തന്നെ ട്വീറ്റ് ചെയ്തതും വാര്‍ത്തയായിരുന്നു. രാജ്യമൊട്ടാകെ ചിത്രത്തിന്‍റെ 50 ശതമാനത്തോളം ഷോകള്‍ പ്രേക്ഷകരുടെ കുറവ് മൂലം റദ്ദാക്കപ്പെട്ടിട്ടുണ്ട്. നേരത്തെ മുതലേ മോശം റിവ്യൂകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരുന്നത്.
അവധി ദിവസങ്ങളിൽ പോലും 50 ശതമാത്തിൽ താഴെയാണ് ആളുകൾ തിയേറ്ററിൽ എത്തിയത് എന്നാണ് കണക്ക്. തേജസിനൊപ്പം ഇറങ്ങിയ ട്വൽത് ഫെയില്‍ എന്ന ചിത്രം തേജസിനെക്കാള്‍ കളക്ഷന്‍ നേടിയെന്നാണ് റിപ്പോർട്ടുകൾ. ഇതുവരെയുള്ള തേജസിന്‍റെ ബോക്സ് ഓഫീസ് പ്രകടനം കൂടി പരിശോധിക്കുമ്പോള്‍ ചിത്രത്തിന്‍റെ ലൈഫ് ടൈം കളക്ഷന്‍ 10 കോടിക്ക് താഴെ അവസാനിക്കുമെന്നാണ് വിലയിരുത്തല്‍. ഈ നില തുടരുകയാണെങ്കിൽ ഈ ആഴ്ച തന്നെ സിനിമ തിയേറ്റർ വിട്ടേക്കുമെന്നും സൂചനകളുണ്ട്.
ഉറി പോലുള്ള സിനിമയാണ് കങ്കണ ഉദ്ദേശിച്ചതെങ്കിലും അതിന്‍റെ 10 ശതമാനം പോലും എത്തിയില്ലെന്നാണ് ബോളിവുഡ് സിനിമ നിരൂപകരുടെ അഭിപ്രായം. 2019 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ നിർമാതാവിന് നഷ്ടമില്ലാത്ത ഒരേയൊരു കങ്കണ ചിത്രം തമിഴിൽ റിലീസ് ചെയ്ത ചന്ദ്രമുഖി 2 ആണ്.























