വിദ്യാര്‍ത്ഥികളെ കോപ്പി അടിക്കാന്‍ സഹായിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ഗ്രൂപ്പുകള്‍ സജീവം. വാട്‌സ് ആപ്പ്, ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം പ്ലാറ്റ് ഫോമുകളില്‍ പണം കൊടുത്തും സൗജന്യമായും പ്രത്യേകം തയ്യാറാക്കിയ കോപ്പികള്‍ വാങ്ങാം.
മുപ്പത് രൂപ മുതലാണ് സംസ്ഥാനത്തെ കോപ്പി കച്ചവടം ആരംഭിക്കുന്നത്. വരാന്‍ സാധ്യതയുള്ള ചോദ്യത്തിൻ്റെ കോപ്പികള്‍ വില്‍ക്കുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ ജോയിന്റ് ചെയ്‌തു കൊണ്ടാണ് ട്വന്റിഫോര്‍ ചാനൽ പ്രതിനിധി ഈ കുറ്റകൃത്യത്തിൻ്റെ വ്യാപ്‌തി മനസിലാക്കിയത്. ഇന്ന് മലയാളം പരീക്ഷ ആണെങ്കില്‍ രണ്ട് ദിവസം മുമ്പ് കോപ്പികള്‍ വന്ന് തുടങ്ങും. കൂടുതല്‍ വരാന്‍ സാധ്യതയുള്ള ചോദ്യോത്തരം ആണെങ്കില്‍ പണം നല്‍കണം. പണമയച്ചതിൻ്റെ സ്‌ക്രീന്‍ ഷോട്ട് അയച്ചു നല്‍കിയാല്‍ കോപ്പികള്‍ ലഭിക്കും.
മൈക്രോ ലെവലില്‍ എഴുതിയ കോപ്പികള്‍ പ്രിന്റ് ചെയ്‌ത് ഇത് കട്ട് ചെയ്‌ത് ശരീരത്തിലോ വസ്ത്രത്തിലോ ഒളിപ്പിച്ചാണ് കുട്ടികള്‍ പരീക്ഷ ഹാളില്‍ എത്തുക. അധ്യാപകര്‍ സമീപകാലത്ത് പിടിച്ച കോപ്പികളിലെ സാദൃശ്യമാണ് ട്വന്റിഫോറിനെ ഇത്തരമൊരു അന്വേഷണത്തിലേക്ക് എത്തിച്ചത്.
തങ്ങള്‍ക്ക് തടിതപ്പാനായി പഠന മെറ്റീരിയല്‍ ദുരുപയോഗം ചെയ്യരുതെന്ന സന്ദേശം കൂടി ഗ്രൂപ്പ് അഡ്‌മിന്‍മാര്‍ ഗ്രൂപ്പ് നിയമങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കുട്ടികള്‍ പഠന മെറ്റീരിയല്‍ പരീക്ഷാ സമയത്ത് ഒപ്പം കൊണ്ടുപോകുന്ന തുണ്ടുകളായാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാണ്.























