ക്രോപ്പ് ടോപ്പ് ധരിച്ചെത്തിയ രണ്ടു യുവതികളെ സ്പിരിറ്റ് എയർലൈൻസിൽ നിന്ന് ഇറക്കി വിട്ട സംഭവം വിവാദം ഉയർത്തുന്നു. ലോസ് ആഞ്ചൽസിൽ നിന്ന് ന്യൂ ഓർലിയൻസിലേക്ക് പോകാനിരുന്ന വിമാനത്തില്‍ വസ്ത്രമാന്യത സംബന്ധിച്ച് ഉണ്ടായ തർക്കമാണ് ഇവരെ വിമാനം വിടേണ്ട സാഹചര്യം സൃഷ്ടിച്ചത്.
വിമാനത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് യുവതികള്‍ ക്രോപ്പ് ടോപ്പിന് മുകളില്‍ കമ്പിളി വസ്ത്രം ധരിച്ചിരുന്നു. എന്നാല്‍ താപനില കൂടിയതിനെ തുടര്‍ന്ന് അത് മാറ്റിയതോടെയാണ് പ്രശ്നം ആരംഭിച്ചത്. ഫ്ലൈറ്റ് ഉദ്യോഗസ്ഥർ വസ്ത്രം മാന്യമായ രീതിയില്‍ ധരിക്കണമെന്ന് ആവശ്യപ്പെട്ടതോടെ, യുവതികൾ വിസമ്മതിക്കുകയും, വിമാനത്തിലെ വസ്ത്ര നിയമം എന്താണെന്ന് ചോദ്യം ചെയ്യുകയുമായിരുന്നു.
ഈ സാഹചര്യത്തിൽ, വിമാനം ചുമതലയുള്ള സൂപ്പർവൈസർ പൊലീസിനെ വിളിക്കുമെന്ന് അറിയിക്കുകയും, ഇത് യുവതികളെ വിമാനം വിടാന്‍ നിർബന്ധിതരാക്കുകയും ചെയ്തു. സഹയാത്രികർ ഇവരെ പിന്തുണച്ചുവെങ്കിലും വിഷയം തീർന്നില്ല.
സംഭവം യുവതികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് കാര്യങ്ങള്‍ ജനശ്രദ്ധയില്‍ എത്തുന്നത്. സ്പിരിറ്റ് എയർലൈൻസിന്റെ നടപടിയെ വിമർശിച്ചും, ക്രോപ്പ് ടോപ്പ് ധരിച്ചതിനാൽ അപമാനിക്കപ്പെട്ടുവെന്ന് ആരോപിച്ചും യുവതികൾ പോസ്റ്റില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കൂടാതെ, ടിക്കറ്റ് തുക തിരികെ ലഭിച്ചില്ലെന്നും 1000 ഡോളര്‍ മുടക്കി മറ്റൊരു വിമാനം ബുക്ക് ചെയ്യേണ്ടി വന്നെന്നും യുവതികൾ അറിയിച്ചു. അവര്‍ ഇതു സംബന്ധിച്ച് നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.