ഇതാ, ഒളിമ്പിക്‌സില്‍ ചരിത്രമെഴുതിയിരിക്കുകയാണ് ഘാന. രാജ്യത്തിനായി 29 വര്‍ഷത്തിന് ശേഷം കായിക മാമാങ്കത്തില്‍ അവര്‍ മെഡല്‍ ഉറപ്പിച്ചിരിക്കുകയാണ്. ബോക്‌സിംഗില്‍ സാമുവല്‍ ടാക്കിയാണ് മെഡല്‍ ഉറപ്പിച്ചത്. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കൊളംബയന്‍ താരം ഡേവിഡ് സെയ്ബര്‍ അവിലയെ തകര്‍ത്താണ് സെമിയിലേക്ക് ടാക്കി മുന്നേറിയത്.
സെമിയില്‍ എത്തുന്നവര്‍ക്കെല്ലാം മെഡല്‍ ലഭിക്കുമെന്നതാണ് ബോക്‌സിംഗിന്റെ പ്രത്യേകത. ബാഴ്‌സലോണയില്‍ 1992ല്‍ നടന്ന ഗെയിംസിലാണ് അവസാനമായി ഘാന ഒരു മെഡല്‍ നേടുന്നത്. കൊളംബിയയുടെ അവില വളരെ പരിചയസമ്പന്നനായിരുന്ന താരമായിരുന്നു. ഇരുപതുകാരനായ ഘാന താരത്തിന് മത്സരത്തില്‍ വലിയസാധ്യതയും കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ രണ്ട് റൗണ്ടില്‍ താരത്തിന് മുന്‍തൂക്കം ലഭിച്ചു.
എന്നാൽ, ഇനി സ്വര്‍ണത്തിന് വേണ്ടിയുള്ള കുതിപ്പിനാണ് ടാക്കി ഒരുങ്ങുന്നത്. സെമിയില്‍ അമേരിക്കയും റാഗന്‍ ഡ്യൂക്കിനോടാണ് ടാക്കി മത്സരിക്കുക. നേരത്തെ ഐറിഷ് താരം കര്‍ട്ട വാക്കറെയും ടാക്കി ഇടിച്ചിട്ടിരുന്നു. നേരത്തെ ഘാന ടീമില്‍ സാമുവല്‍ ടാക്കിയെ ഉള്‍പ്പെടുത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന് പിടിച്ച് നില്‍ക്കാനാവുമോ എന്ന ചോദ്യങ്ങളും ഉയര്‍ന്നിരുന്നു.
ഇതോടെ ഘാനയ്ക്ക് വേണ്ടി മെഡല്‍ നേടുന്ന നാലാമത്തെ താരമായും ടാക്കി മാറിയിരിക്കുകയാണ്. 1960ല്‍ ക്ലെമന്‍ഡ് ക്വാര്‍ട്ടിയാണ് ആദ്യമായി ഘാനയ്ക്ക് വേണ്ടി മെഡല്‍ നേടുന്നത്. ലൈറ്റ് വെല്‍ട്ടര്‍വെയിറ്റില്‍ വെള്ളിയാണ് നേടിയത്. 1964ല്‍ എഡീ ബ്ലേ വെങ്കലം നേടി അഭിമാനമായി. 1972ല്‍ പ്രിന്‍സ് അമാര്‍ത്തെ ഘാനയുടെ അഭിമാനം വീണ്ടും ഉയര്‍ത്തി. ഇതിന് ശേഷം ബോക്‌സിംഗില്‍ ഘാനയ്ക്ക് മെഡല്‍ ലഭിച്ചിട്ടില്ല. ഘാനയുടെ ഫുട്‌ബോള്‍ ടീം 1992ലെ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയിരുന്നു.























