ഇന്ത്യന്‍ ഹോക്കി ടീമിന് പാരിസ് ഒളിമ്പിക്‌സിൽ വെങ്കത്തിളക്കം. വ്യാഴാഴ്‌ച നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്‌പെയിനിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്‌സിലും ഇന്ത്യന്‍ ടീം മെഡൽ അണിഞ്ഞിരിക്കുന്നത്. ടോക്കിയോയിൽ വെങ്കലം നേടിയതിന് പിന്നാലെയാണ് പാരിസിലും വെങ്കലത്തിളക്കത്തിൽ ഇന്ത്യൻ ടീം നിറഞ്ഞു നിൽക്കുന്നത്.
ഇന്ത്യയുടെ മെഡൽ നേട്ടത്തിന് നിര്‍ണായകമായത് ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് സിങ്ങിൻ്റെ ഇരട്ട ഗോളുകളാണ്. പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യ നേടുന്ന നാലാമത്തെ മെഡലാണിത്. ഒളിമ്പിക് ഹോക്കി ചരിത്രത്തിലെ മൂന്നാമത്തെ വെങ്കലവും. പാരീസ് ഒളിംപിക്‌സിന് ശേഷം വിരമിക്കുമെന്ന് ശ്രീജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ടീമിന് പാരിസ് ഒളിമ്പിക്‌സിൽ വെങ്കലം നേടാനായതോടെ മെഡൽ തിളക്കത്തിൽ ശ്രീജേഷിന് കളിക്കളത്തിൽ നിന്നും മടങ്ങാനായി. ഇന്ത്യന്‍ ജേഴ്‌സിയില്‍ ശ്രീജേഷിന്റ 335-ാം മത്സരം കൂടിയായിരുന്നു ഇത്.
മത്സരത്തിൻ്റെ ആദ്യ ക്വാര്‍ട്ടറില്‍ ഗോളുകളൊന്നും പിറന്നിരുന്നില്ല. സ്‌പെയ്‌നിൻ്റെ ഒരു ഗോള്‍ ശ്രമം ശ്രീജേഷിൻ്റെ മികവിൽ രക്ഷപ്പെടുത്തി. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറിൻ്റെ തുടക്കത്തില്‍ സ്‌പെയ്ന്‍ ഗോള്‍ നേടി. 18-ാം മിനിറ്റില്‍ പെനാല്‍റ്റ് സ്‌ട്രോക്കിലൂടെ ആയിരുന്നു മിറാലസ് ഗോളടിച്ചത്. പിന്നാലെ രണ്ട് പെനാല്‍റ്റി കോര്‍ണര്‍ സ്‌പെയ്‌നിന് ലഭിച്ചെങ്കിലും അത് നേട്ടത്തിലെത്തിച്ചില്ല.
28-ാം മിനിറ്റിലെ സ്പെയിനിൻ്റെ മറ്റൊരു ശ്രമം പോസ്റ്റില്‍ തട്ടിത്തെറിച്ചു. രണ്ടാം ക്വാര്‍ട്ടര്‍ അവസാനിക്കാൻ ആകുമ്പോഴാണ് ഇന്ത്യ സമനില ഗോള്‍ കണ്ടെത്തിയത്. 33-ാം മിനിറ്റില്‍ മറ്റൊരു പെനാല്‍റ്റി കോര്‍ണറും ലക്ഷ്യത്തിലെത്തിച്ച ഹര്‍മന്‍ പ്രീത് ഇന്ത്യയ്ക്ക് ലീഡ് നൽകുകയായിരുന്നു.