ഇസ്രയേൽ ഹിസ്ബുള്ളയ്ക്കെതിരായ ആക്രമണം ലെബനനിൽ കടുപ്പിച്ചിരിക്കുകയാണ്. ഹിസ്ബുള്ള തലവൻ ഹസൻ നസറല്ലയുടെ വധത്തിന് പിന്നാലെ ലെബനനിൽ കരയുദ്ധം ആരംഭിച്ച ഇസ്രയേൽ ഇപ്പോൾ വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ്. നേരത്തെ ഹിസ്ബുള്ള ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന പേജറുകളിലും വാക്കിടോക്കികളിലും സ്ഫോടനം നടത്തി മാനസിക ആധിപത്യം നേടിയായിരുന്നു ഇസ്രയേൽ ഹിസ്ബുള്ളയെ നിർവീര്യമാക്കാനുള്ള ലക്ഷ്യത്തിന് തുടക്കം കുറിച്ചത്.
ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന ആയിരക്കണക്കിന് പേജറുകളിലും വാക്കി- ടോക്കികളിലും സ്ഫോടനം നടന്നത് സെപ്റ്റംബർ 17,18 തീയതികളിലായിരുന്നു. സ്ഫോടന പരമ്പരയിൽ 30ലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇസ്രയേലിൻ്റെ ദീർഘകാലമായുള്ള ഏകോപിത ആസൂത്രണത്തിൻ്റെ ഭാഗമായിരുന്നു ഈ സ്ഫോടന പരമ്പരകളെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഏതാണ്ട് ഒരു ദശാബ്ദത്തോളമാണ് ഇസ്രായേൽ വിവേകപൂർവ്വം ഈ ഉപകരണങ്ങൾ ബൂബി- ട്രാപ്പ് ചെയ്‌തതെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.
ബോംബ് പോലെ അപകടകരമായ എന്തെങ്കിലും വസ്‌തു സുരക്ഷിതമെന്ന് തോന്നുന്ന നിലയിൽ എവിടെയെങ്കിലും മറച്ചു വെയ്ക്കുന്നതിനെയാണ് ബൂബി- ട്രാപ്പ് എന്ന് പറയുന്നത്. പൊട്ടിത്തെറിക്കാനുള്ള കഴിവ് നിലനിർത്തി കൊണ്ടുതന്നെ ഇത്രയും കാലം ഇസ്രയേൽ ഇവയെ വിവരങ്ങൾ ചോർത്താൻ ഉപയോഗിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ഇസ്രയേലി ചാരസംഘടനയായ മോസാദ് ബൂബി- ട്രാപ്പ് പദ്ധതിയുടെ ആദ്യഘട്ടം 2015ൽ തന്നെ ആരംഭിച്ചിരുന്നുവെന്നാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിൻ്റെ ഭാഗമായ ഉപകരണങ്ങൾ ആ കാലത്ത് തന്നെ മെസാദ് ലെബനനിലേയ്ക്ക് അയച്ചിരുന്നത്രെ! ആദ്യഘട്ടത്തിൽ വാക്കി ടോക്കികളെ പിന്നീട് പ്രയോജനപ്പെടുത്താവുന്ന ബോംബ് ഓപ്ഷനുകളായി മൊസാദ് ഒമ്പത് വർഷം കരുതി വെച്ചുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഏതാണ്ട് രണ്ട് വർഷം മുമ്പ് മാത്രമാണ് ശക്തമായ സ്ഫോടക വസ്‌തുക്കൾ നിറച്ച പേജറിൻ്റെ സാധ്യത മൊസാദ് ഉപയോഗപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.
നിലവിൽ മധ്യേഷ്യയിലെ സംഘർഷങ്ങളെ ഇത്ര തീവ്രമാക്കിയത് ഹമാസിൻ്റെ ഒക്ടോബർ എഴിൻ്റെ ആക്രമണമാണ്. എന്നാൽ ഇതിന് മുമ്പായി 2022ൽ തന്നെ പേജർ സ്ഫോടന പദ്ധതി മൊസാദ് ആരംഭിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. അപ്പോളോ AR924 പേജറുകളുടെ പ്രാരംഭ വിൽപ്പനയ്ക്കുള്ള ധാരണ രണ്ട് വർഷം മുമ്പായി തന്നെ ഹിസ്ബുള്ളയ്ക്ക് അയച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അത്യാവശ്യം തടിച്ച പേജറുകളും വലുപ്പമേറിയ ബാറ്ററിയും സ്ഫോടനം നടത്താനുള്ള സമയ ദൈർഘ്യം നീട്ടാൻ ഇസ്രയേലി വിദഗ്‌ധർക്ക് സൗകര്യപ്രദമായിരുന്നു. രണ്ട്ഘട്ട ഡീ- എൻക്രിപ്ഷൻ നടപടിക്രമത്തിന് ഉപയോക്താക്കളുടെ കൈകൾ തന്നെ ആവശ്യമാണെന്നത് ആയിരുന്നു ഈ പേജറുകളുടെ ‘ഏറ്റവും മോശമായ സവിശേഷത’യെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിദൂരതയിലിരുന്ന് സെപ്തംബർ 17ന് മൊസാദ് പേജറുകൾ പ്രവർത്തന ക്ഷമമാക്കിയപ്പോൾ ഈ സവിശേഷത സഹായകമായി എന്നാണ് റിപ്പോർട്ട്. മിക്ക ഉപയോക്താക്കളും പേജർ രണ്ട് കൈകളിലും പിടിക്കുമെന്ന് ഉറപ്പാക്കാൻ ഈ സവിശേഷതയ്ക്ക് കഴിഞ്ഞതായാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
‘സന്ദേശം വായിക്കാൻ രണ്ട് ബട്ടണുകൾ അമർത്തേണ്ടതുണ്ട്, തൊട്ടുപുറകെ നടക്കുന്ന സ്ഫോടനത്തിൽ ഉപയോക്താവിൻ്റെ ഇരുകൈകൾക്കും പിന്നീട് പോരാട്ടം നടത്താൻ കഴിയാത്ത വിധം സാരമായി മുറിവേൽക്കു’മെന്ന് ഒരു ഇസ്രയേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്‌തു.
ഇലക്ട്രോണിക് നിരീക്ഷണത്തിലൂടെയും ചാരന്മാരിലൂടെയും ഹിസ്ബുള്ളയിലേക്ക് നുഴഞ്ഞുകയറാൻ വർഷങ്ങളോളം ഇസ്രയേൽ ശ്രമിച്ചിരുന്നു. ട്രാക്ക് ചെയ്യാൻ കഴിയാത്ത ഹാക്ക് ചെയ്യാനാവാത്ത ആശയവിനിമയ സംവിധാനത്തെയാണ് ഹിസ്ബുള്ള ആശ്രയിക്കുന്നതെന്ന് ഇസ്രയേൽ മനസ്സിലാക്കി. നിരന്തരം ഇത് നിരീക്ഷിച്ചാണ് മൊസാദ് ബൂബി- ട്രാപ്പ് ദൗത്യത്തിനുള്ള പദ്ധതി തയ്യാറാക്കിയത്. ഇസ്രയേലി ഹാക്കിങ്ങിൻ്റെ അപകട സാധ്യതയില്ലാത്ത ഉപകരണമായി അങ്ങനെയാണ് അപ്പോളോ പേജറുകൾ ഹിസ്ബുള്ളയ്ക്ക് മുമ്പിൽ അവതരിപ്പിക്കപ്പെട്ടത്.
ഇസ്രായേലുമായി ബന്ധമുള്ള രാജ്യങ്ങളിൽ നിന്നുള്ള ഉപകരണങ്ങളിൽ ഹിസ്ബുള്ള നേതാക്കൾ ജാഗ്രത പുലർത്തിയിരുന്നു. അതിനാൽ തന്നെ പദ്ധതി നടപ്പിലാക്കാൻ മൊസാദ് തായ്‌വാൻ കമ്പനിയെ തിരഞ്ഞെടുത്തതും പദ്ധതിയിൽ നിർണായകമായി. ലോകമെമ്പാടുമുള്ള വിതരണം ചെയ്യപ്പെടുന്ന അറിയപ്പെടുന്ന ട്രേഡ് മാർക്കാണ് തായ്‌വാനീസ് അപ്പോളോ പേജറുകൾ. ഇതിന് ഇസ്രയേലുമായോ ജൂത താൽപ്പര്യങ്ങളുമായോ പ്രത്യക്ഷമായ ബന്ധങ്ങളൊന്നും ഉണ്ടായിരുന്നുമില്ല.
അപ്പോളോയുമായി ബന്ധമുള്ള ഹിസ്ബുള്ളയ്ക്ക് വിശ്വാസമുള്ള ഒരു മാർക്കറ്റിംഗ് ഉദ്യോഗസ്ഥനിൽ നിന്നായിരുന്നു 2023ൽ വിൽപ്പനയുമായി ബന്ധപ്പെട്ട ധാരണകൾ വന്നത്. ഇവരാരാണെന്നോ ഇവരുടെ രാജ്യം ഏതാണെന്നോ വെളിപ്പെടുത്തപ്പെട്ടിട്ടില്ല. ഇവർ തായ്‌വാനീസ് സ്ഥാപനത്തിൻ്റെ മുൻ മിഡിൽ ഈസ്റ്റ് സെയിൽസ് പ്രതിനിധിയായിരുന്നുവെന്നും അവരുടെ കമ്പനിക്ക് അപ്പോളോ പേജറുകളുടെ ലൈസൻസിയുണ്ടായിരുന്നു എന്നുമാണ് റിപ്പോർട്ട്.
ഈ മാർക്കറ്റിംഗ് ഉദ്യോഗസ്ഥന് ഇസ്രായേലി പ്രവർത്തനത്തെക്കുറിച്ച് യാതൊരു ധാരണയും ഇല്ലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഈ പേജറുകൾ മൊസാദിൻ്റെ മേൽനോട്ടത്തിൽ ഇസ്രയേലിൽ അസംബിൾ ചെയ്‌തതാണെന്നും ഇയാൾക്ക് അറിയില്ലായിരുന്നുവെന്നാണ് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാഷിംഗ് ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
എന്തായാലും നാല് പതിറ്റാണ്ടോളമായി നീണ്ടുനിൽക്കുന്ന ഇസ്രയേൽ- ഹിസ്ബുള്ള സംഘർഷത്തിൽ നിർണ്ണായകമായി മാറിയിട്ടുണ്ട് മൊസാദ് ആവിഷ്കരിച്ച ബൂബി- ട്രാപ്പ്. ഹിസ്ബുള്ളയെ നാമാവശേഷമാക്കുക എന്ന ലക്ഷ്യത്തിൻ്റെ കാഹളമായിരുന്നു ഈ ബൂബി- ട്രാപ്പ് എന്നാണ് ഇസ്രയേൽ ഇപ്പോൾ ലെബനനിൽ നടത്തുന്ന രക്തരൂക്ഷിത നീക്കങ്ങൾ നൽകുന്ന സൂചന.