മധ്യപ്രദേശിലെ മെൻഡോരിക്ക് സമീപം രത്തിബാദിൽ കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഇന്നോവ കാറിൽ നിന്നും ലഭിച്ചത് 52 കിലോ സ്വർണവും 10 കോടി രൂപയും. ഭോപ്പാൽ പൊലീസും ആദായ നികുതി വകുപ്പും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഇവ കണ്ടെത്തിയത്.
ഇതിലെ ആകെ സ്വർണത്തിന് ഏതാണ്ട് 42 കോടി രൂപയുടെ മൂല്യമുണ്ട്. വാഹനം ഉപേക്ഷിച്ചത് ആരാണെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസും ആദായ നികുതി വകുപ്പും. ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കാർ കിടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസും ആദായ നികുതി വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തിയത്.
തുടർന്ന് അകത്ത് ഏഴ് ബാഗുകൾ ശ്രദ്ധയിൽപ്പെട്ടു. ഇവ തുറന്നു നോക്കിയപ്പോവാണ് സ്വർണവും പണക്കെട്ടുകളും കണ്ടെത്തിയത്. ഭോപ്പാലിൽ താമസിക്കുന്ന ഗ്വാളിയോർ സ്വദേശിയായ ചേതൻ സിങിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.



