സിയൂഇടി (Common University Entrance Test) പരീക്ഷയിൽ സാങ്കേതിക പിഴവ് റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് 3765 വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനായില്ല. പരീക്ഷ കേന്ദ്രങ്ങളിൽ ഉണ്ടായ സാങ്കേതിക തടസങ്ങളാണ് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയത്. പരീക്ഷ നടത്തിപ്പിനിടെ ഉണ്ടായ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം നിരവധി കേന്ദ്രങ്ങളിൽ പരീക്ഷാ നടപടികൾ വൈകിയതായി റിപ്പോർട്ടുകളുണ്ട്. അവസരം നഷ്‌ടപ്പെട്ട ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ എഴുതാൻ അവസരം നൽകുമെന്ന് എൻടിഎ അറിയിച്ചു.
പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ആണ് എൻടിഎക്കെതിരെ ഉയർന്നിട്ടുള്ളത്. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ സുപ്രീം കോടതി രൂക്ഷമായ വിമർശനം ഉയർത്തിയിരിക്കുകയാണ്.
പരീക്ഷാ നടത്തിപ്പിലെ സുതാര്യതയെയും വിശ്വാസ്യതയെയും ബാധിക്കുന്ന ഇത്തരം വീഴ്‌ചകളിൽ കോടതി കടുത്ത അതൃപ്‌തി രേഖപ്പെടുത്തി.പേപ്പർ ചോർച്ചയില്ലാതെ പരീക്ഷകൾ നടത്തുന്ന യുപിഎസ്‌സി പോലുള്ള മറ്റ് സ്ഥാപനങ്ങളിൽ നിന്ന് എൻടിഎ പഠിക്കേണ്ടത് ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു.



