തൊഴില്‍ പീഡനത്തിന് ഇരയായെന്ന പരാതി നല്‍കിയ കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളി മധുവിൻ്റെ ശബ്ദ സന്ദേശം പുറത്ത്. മുന്‍ സെക്രട്ടറി ജിതേന്ദ്ര ശുക്ലയും ചെയര്‍മാന്‍ വിപുല്‍ ഗോയലും ചേര്‍ന്ന് വേട്ടയാടിയെന്നാണ് പരാമര്‍ശം. ഇവരുടെ അഴിമതിക്ക് കൂട്ടുനില്‍ക്കാത്തത് ആണ് വൈരാഗ്യത്തിന് കാരണമായതെന്നും ജോളി മധുവിൻ്റെ ശബ്ദ സന്ദേശം.
“ശുക്ലയ്ക്ക് സെക്രട്ടറിയുടെ ചാര്‍ജും വിപിന്‍ ഗോയല്‍ എന്നയാള്‍ക്ക് ചെയര്‍മാൻ്റെ ചാര്‍ജും കൊടുത്തു. ശുക്ല കാശു കൊടുത്ത് വിപിന്‍ ഗോയലിനെ അയാളുടെ പോക്കറ്റിലാക്കി. ഇയാള്‍ എന്തെഴുതുന്നോ അത് വിപിന്‍ ഗോയല്‍ സൈന്‍ ചെയ്‌ത് ഇങ്ങ് തരും. ശുക്ലയാണ് ഇപ്പോള്‍ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്. ശുക്ലക്കാണ് എന്നോട് ദേഷ്യവും. അയാള്‍ കക്കാനായി ഫയലുകളിൽ എഴുതിയതെല്ലാം ഞാന്‍ വിലക്കി. അതിൻ്റെ പ്രതികാരമാണ് തീര്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഇവരോടൊന്നും അപേക്ഷിക്കാനും കാലുപിടിക്കാനും പോകാന്‍ ഞാന്‍ തയാറല്ല,” ജോളി മധു പറയുന്നു.
അതേസമയം, ആശുപത്രിയില്‍ പ്രവേശിപ്പിക്കും മുമുമ്പ് ജോളി എഴുതിയ കത്തും പുറത്ത് വന്നിട്ടുണ്ട്. തൊഴിലിടത്തില്‍ മാനസിക പീഡനം നേരിടേണ്ടി വന്നുവെന്നും സ്ത്രീകള്‍ക്ക് നേരെയുളള ഉപദ്രവം കൂടിയാണിതെന്നും ജോളി കത്തില്‍ പറയുന്നു. പേടിയാണെന്നും ചെയര്‍മാനോട് സംസാരിക്കാന്‍ ധൈര്യമില്ലെന്നും കത്തില്‍ പറയുന്നുണ്ട്.
ജീവനക്കാരിയുടെ മരണത്തിന് പിന്നാലെ കയര്‍ ബോര്‍ഡിനെതിരെ കൂടുതല്‍ പരാതികള്‍ പുറത്ത് വന്നു. കയര്‍ ബോര്‍ഡില്‍ വന്‍ അഴിമതി നടക്കുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച പരാതികളില്‍ പറയുന്നു.