പൊലീസുകാരനെ അക്രമിച്ച സംഭവത്തില്‍ സോഷ്യല്‍ മീഡിയ താരം രേവന്ത് ബാബു പിടിയില്‍. പാലിയേക്കര ടോള്‍ പ്ലാസയിൽ കഴിഞ്ഞ ദിവസം നടത്തിയ അതിക്രമവുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃശ്ശൂർ വരന്തരപ്പിള്ളി സ്വദേശിയാണ് ഇയാൾ.
ടോള്‍ പ്ലാസയിലെത്തിയ രേവന്ത് ബാബു ബാരിക്കേഡ് ഉയര്‍ത്തി വാഹനങ്ങളെ കടത്തിവിടുകയായിരുന്നു. പോകാത്ത വാഹനങ്ങളുടെ താക്കോലും ഊരിയെടുത്തു. വിവരമറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയാണ് രേവന്ത് ആക്രമിച്ചത്. രേവന്തിനെ തടയാന്‍ ശ്രമിക്കുന്നതിനിടെ വിഷ്ണു എന്ന പൊലീസുകാരനാണ് പരിക്കേറ്റത്. പൊലീസുകാരന്‍റെ നെയിം സ്ലിപ്പ് പറിച്ചെടുക്കുകയും തലക്ക് പരുക്കേല്‍പ്പിക്കുകയുമായിരുന്നു.
പൊലീസുകാരനെ അക്രമിച്ചതോടെ രേവന്തിനെ പുതുക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. പൊലീസ് സ്റ്റേഷനിലും പിന്നീട് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴും രേവന്ത് ബാബു വലിയ ബഹളമുണ്ടാക്കി. കേസെടുത്തോ ആരും വാദിക്കാന്‍ വരില്ലെന്നും വധശ്രമത്തിന് കേസെടുക്കൂ എന്നുമാണ് രേവന്ത് സ്റ്റേഷനില്‍ പൊലീസുകാരോട് പറഞ്ഞത്. സാറിനേക്കാളും മുകളിലുള്ളവരെ എനിക്കറിയാമെന്നുമാണ് രേവന്ത് പറയുന്നുണ്ട്.



