മുസാഫിര്‍, സമീര്‍ – ഇവർ രണ്ടുപേരുമായിരുന്നു പഹൽഗാം ഭീകരാക്രമണത്തിൽ അച്ഛനെ നഷ്ടപ്പെട്ട ആരതി മേനോനെ, സംഭവശേഷം അനുജത്തിയെ പോലെ ചേര്‍ത്തു പിടിച്ച കശ്മീരികള്‍. മാധ്യമങ്ങൾക്ക് മുന്നിൽ തന്റെ ദുരന്താനുഭവം വിവരിക്കുമ്പോള്‍ ആരതി തന്നെയാണ് ഇവരെക്കുറിച്ച് വെളിപ്പെടുത്തിയത്. അച്ഛനെ നഷ്ടപ്പെട്ട മണ്ണില്‍ നിന്നും രണ്ട് സഹോദരന്‍മാരെ തനിക്ക് ലഭിച്ചുവെന്ന് സുന്ദരമായ വാക്കുകളിലൂടെ. മതത്തിന്റെ പേരില്‍ വൻ ധ്രുവീകരണത്തിന് ശ്രമം നടക്കുന്നതിനിടെ ആരതിയുടെ വാക്കുകള്‍ രാജ്യത്തിന് വലിയ ആശ്വാസമാണ് കൊണ്ടുവന്നത്.
ആരതി മാധ്യമനകളോട് പറഞ്ഞ രണ്ടുപേരേയും കണ്ടെത്തിയിരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസിൻ്റെ കശ്മീരിലുള്ള വാര്‍ത്താസംഘം. എയര്‍പോര്‍ട്ടില്‍ നിന്ന് തന്റെ ടാക്‌സിയില്‍ ആരതിയേയും കുടുംബത്തേയും കൂട്ടിയത് മുതലുള്ള കാര്യങ്ങള്‍ മുസാഫിര്‍ ചാനലിലൂടെ പറഞ്ഞു. ” 22നാണ് പഹല്‍ഗാമിലേക്ക് അവരെ എത്തിച്ചത്. പിന്നീട് ബൈസരൻ വാലിയിൽ നിന്ന് വെടിയൊച്ച കേട്ടപ്പോള്‍ പേടിച്ചു. കുതിരക്കാരനെ വിളിച്ചപ്പോള്‍ വെടിവയ്പ്പ് നടക്കുന്നതായി ഉറപ്പിച്ചു. അപ്പോള്‍ ആരതിയുടെ അമ്മ കാറില്‍ ഉണ്ടായിരുന്നു.”
മൂന്ന് മണിയായപ്പോള്‍ ആരതി തന്നെയാണ് അച്ഛന് വെടിയേറ്റ കാര്യം വിളിച്ചു പറഞ്ഞത്. ഇതോടെയാണ് സുഹൃത്ത് സമീറിനെ വിളിച്ചു വരുത്തിയത്. തുടര്‍ന്നുള്ള എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം പോയി. അത് തന്റെ ഉത്തരവാദിത്വം ആണെന്നും മുസാഫിര്‍ പറയുന്നുണ്ട്.
ആരതി പറഞ്ഞതുപോലെ അവർ തന്റെ സഹോദരിയാണ്, സഹോദരിയായി തന്നെ തുടരുമെന്നും മുസാഫിര്‍ ആവര്‍ത്തിച്ച് പറഞ്ഞു. കശ്മീരിലെത്തുന്ന എല്ലാവരെയും സഹോദരങ്ങളായി തന്നെയാണ് കാണുന്നതെന്ന് സമീറും റിപ്പോര്‍ട്ടര്‍ വൈശാഖ് ആര്യനോട് പറഞ്ഞു.























