കൊച്ചി രാജ്യാന്തര വിമാന താവളത്തിൻ്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ (റെഡ് സോൺ) മൈക്രോലൈറ്റ് എയർക്രാഫ്റ്റ്, എയ്റോ മോഡലുകൾ, പാര ഗ്ലൈഡറുകൾ, ആളില്ലാ വ്യോമ സംവിധാനങ്ങൾ (UAS), ഡ്രോണുകൾ, പവർ ഹാൻഡ് ഗ്ലൈഡറുകൾ, ലേസർരശ്‌മികൾ, ഹോട്ട് എയർ ബലൂണുകൾ എന്നിവയുടെ ഉപയോഗം നിരോധിച്ച് എറണാകുളം ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഉത്തരവിട്ടു.
വിമാന താവള ഡയറക്ടർ, എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഈ ഉപകരണങ്ങളുടെ അനധികൃത ഉപയോഗം വിമാനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാണെന്ന് റിപ്പോർട്ടുകളിൽ അറിയിച്ചിരുന്നു.
റൺവേയുടെ സമീപത്തും ലാൻഡിംഗ് പാതയിലും ഇവ പറത്തുന്നത് വിമാനങ്ങളുടെ സുരക്ഷക്ക് ഗുരുതര ഭീഷണിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിമാനങ്ങളുടെ സുരക്ഷിതമായ ലാൻഡിംഗ്, ടേക്ക് ഓഫ്, പറക്കൽ പ്രവർത്തനങ്ങൾ എന്നിവ ഉറപ്പാക്കുന്നതിന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത-2023 ലെ സെക്ഷൻ 163 പ്രകാരമാണ് ജില്ലാ കളക്ടർ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
റെഡ് സോണിൽ ഈ ഉപകരണങ്ങൾ ഉപയോഗിക്കാൻ ആർക്കും അനുവാദമില്ല. ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കേണ്ടതാണ്. ഉത്തരവിൽ പറയുന്നു.