19 March 2025

നരേന്ദ്ര മോദിയുമായുള്ള കൂട്ടുകെട്ട്; മോഷണം കലയാക്കിയ കോര്‍പ്പറേറ്റ്

ഇന്ത്യയിലെ പരമ്പരാഗത ബിസിനസ് സാമ്രാജ്യങ്ങള്‍ നിലനിര്‍ത്തിയിരുന്ന സാമാന്യ നൈതികതപോലും പാലിക്കാതെ നേരിട്ടുള്ള മോഷണത്തിലേക്ക് പോലും കടക്കാന്‍ ഈ പുത്തന്‍കൂറ്റ് കോര്‍പ്പറേറ്റിന് മടിയുണ്ടായിരുന്നില്ല.

| കെ സഹദേവൻ

സ്വകാര്യ മൂലധനമില്ലാതെ സാമ്പത്തിക വളര്‍ച്ചയും രാജ്യപുരോഗതിയും സാധ്യമല്ലെന്ന് നിരന്തരം പാടിപ്പഠിപ്പിക്കുന്ന ഭരണകൂടങ്ങള്‍ പൊതു വിഭവങ്ങളും പൊതു ഖജനാവും കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ തുറന്നുവെക്കുന്നതെങ്ങിനെയെന്നും അവര്‍ സൃഷ്ടിക്കുന്ന കടങ്ങള്‍ പൊതുമേഖലാ ബാങ്കുകളുടെ നട്ടെല്ലൊടിക്കുന്നതെങ്ങിനെയെന്നും മനസ്സിലാക്കുന്നതിനുള്ള രണ്ട് ഉദാഹരണങ്ങള്‍ മാത്രമാണ് മുണ്ഡ്ര, വിഴിഞ്ഞം തുറമുഖ പദ്ധതികളെ ഉദ്ധരിച്ചുകൊണ്ട് ചൂണ്ടിക്കാട്ടിയത്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ, സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ വര്‍ഗ്ഗീയ കലാപത്തിന് നേതൃപരമായ പങ്കുവഹിച്ചതിന് ശേഷവും, രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിക്കുവാനാവശ്യമായ സാമ്പത്തിക സഹായങ്ങള്‍ ചെയ്തുനല്‍കിയത് അദാനിയായിരുന്നുവെന്ന് കാണാന്‍ കഴിയും. 2004 മുതല്‍ 2012 വരെയുള്ള കാലയളവില്‍ മാത്രം 7,21,000 ഡോളര്‍ നരേന്ദ്ര മോദിയുടെ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കായി ഗൗതം അദാനി സംഭാവന ചെയ്തുവെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിനെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേര്‍സ് ബിസിനസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു (ഏപ്രില്‍11, 2014).

ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സായി ഗൗതം അദാനി മാറിയെന്നതും സമീപകാല ചരിത്രമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോര്‍പ്പറേറ്റ് സംഭാവനകള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ അറിയാതിരിക്കുന്നതിനുള്ള നിയമനിര്‍മ്മാണങ്ങള്‍ കൊണ്ടുവന്നതും ഇലക്ടറല്‍ ബോണ്ടുകള്‍ ആരംഭിച്ചതും കേന്ദ്ര ഭരണത്തില്‍ നരേന്ദ്രമോദി ഇരിപ്പുറപ്പിച്ചതിന് ശേഷമാണെന്ന കാര്യവും ഇവിടെ ഓര്‍മ്മിക്കുക.

പൊതു ഉടമസ്ഥതയിലുള്ള ഭൂമിയും മറ്റ് പശ്ചാത്തല സൗകര്യങ്ങളും ചുളുവിലയ്ക്ക് അടിച്ചെടുക്കുക എന്നതില്‍ മാത്രമായി ഗൗതം അദാനി തന്റെ ഇടപെടല്‍ ചുരുക്കിയിരുന്നില്ല. ഇന്ത്യയിലെ പരമ്പരാഗത ബിസിനസ് സാമ്രാജ്യങ്ങള്‍ നിലനിര്‍ത്തിയിരുന്ന സാമാന്യ നൈതികതപോലും പാലിക്കാതെ നേരിട്ടുള്ള മോഷണത്തിലേക്ക് പോലും കടക്കാന്‍ ഈ പുത്തന്‍കൂറ്റ് കോര്‍പ്പറേറ്റിന് മടിയുണ്ടായിരുന്നില്ല. സന്ദേഹമുള്ളവര്‍ക്ക് ‘ബെലക്കേരി പോര്‍ട്ട് സ്‌കാം’ സംബന്ധിച്ച വിശദാംശങ്ങള്‍ അന്വേഷിച്ചാല്‍ ലഭിക്കും.

നരേന്ദ്ര മോദിയുമായുള്ള കൂട്ടുകെട്ട് ഉപയോഗിച്ച് ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേക്കും വളരെ എളുപ്പത്തില്‍ തന്നെ കടന്നുകയറാന്‍ അദാനിക്ക് സാധിച്ചു. കര്‍ണ്ണാടകയിലെ അകോളയിലെ ബെലകേരി പോര്‍ട്ട് വഴി ദശലക്ഷക്കണക്കിന് ടണ്‍ ഇരുമ്പയിര് ചൈനയിലേക്ക് കടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ അത് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. 2 ബില്യണ്‍ ഡോളറിന്റെ ഇരുമ്പയിര് ഇത്തരത്തില്‍ അനധികൃതമായി കയറ്റുമതി ചെയ്യപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പെര്‍മിറ്റില്ലാതെ ഇരുമ്പയിര് കടത്തിയവരില്‍ അദാനിയുടെ കമ്പനിയുമുണ്ടെന്ന് അക്കാലത്തെ ലോകായുക്ത ചെയര്‍മാനായിരുന്ന ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡേ തന്റെ റിപ്പോര്‍ട്ടില്‍ എഴുതി.:


”അനധികൃത കയറ്റുമതിക്കായി അദാനി എന്റര്‍പ്രൈസസ് കൈക്കൂലി നല്‍കിയിട്ടുണ്ട്. ബെലേക്കേരി തുറമുഖത്തിന് അനുവദിച്ച പാട്ടം റദ്ദാക്കാന്‍ കമ്പനിക്കെതിരെ നടപടിയെടുക്കണം. കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തുകയും ഗവണ്‍മെന്റിന്റെ ഭാവി കരാറുകള്‍, ഗ്രാന്റുകള്‍ അല്ലെങ്കില്‍ പാട്ടം മുതലായവയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടയുകയും വേണം.” (Karnataka Lokayukya, 2011). ലോകായുക്ത റിപ്പോര്‍ട്ട് പബ്ലിക് ഡൊമൈനില്‍ ലഭ്യമാണ്).

അദാനിക്കെതിരായി ഇത്രയും കര്‍ശനമായ അഭിപ്രായം രേഖപ്പെടുത്തുകയും നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത ലോകായുക്തയുടെ അവസ്ഥ പിന്നീടെന്തായിയെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡേയുടെ റിപ്പോര്‍ട്ടില്‍ ഒരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല. തൊട്ടടുത്ത വര്‍ഷം തന്നെ (2011) രാജസ്ഥാന്‍ സര്‍ക്കാരുമായുള്ള ഒരു സംയുക്ത സംരംഭത്തില്‍ പങ്കാളിയാകാന്‍ ഗൗതം അദാനിയുടെ കീഴിലുള്ള അദാനി പവറിന് അവസരം ലഭിക്കുകയും ചെയ്തു. അന്ന് രാജസ്ഥാന്‍ ഭരിച്ചിരുന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റ് (മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്) പദ്ധതിയുടെ 74% ഓഹരിയും അദാനിക്ക് നല്‍കിക്കൊണ്ടാണ് തങ്ങളുടെ കൂറ് പ്രദര്‍ശിപ്പിച്ചത്.

രാജസ്ഥാനിലെ ബറാന്‍ ജില്ലയിലെ കവായ് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന 1320 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള കല്‍ക്കരി നിലയത്തിന് വേണ്ടിയുള്ള ഇന്ധനം ലഭ്യമാക്കാന്‍ ഛത്തീസ്ഗഢിലെ ഹാസ്‌ദോ അരിന്ദയിലെ പതിനായിരക്കണക്കിന് ഏക്കര്‍ വനഭൂമി അദാനിക്ക് കൈമാറാന്‍ അക്കാലത്ത് ഛത്തീസ്ഗഢ് ഭരിച്ചിരുന്ന രമണ്‍സിംഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ബിജെപി സര്‍ക്കാരിനും ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ല. (ഛത്തീസ്ഗഢിലെ ഹാസ്ദിയോ, ഗുജറാത്തിലെ മുണ്ഡ്ര, ഝാര്‍ഘണ്ഡിലെ ഗോണ്ടല്‍പാര എന്നിവിടങ്ങളിലൊക്കെ അദാനിക്കെതിരായി തദ്ദേശവാസികള്‍ നടത്തുന്ന ചെറുത്തുനില്‍പ്പുകളെക്കുറിച്ച് പിന്നീട് വിശദീകരിക്കുന്നതാണ്.)

(തുടരും)

Share

More Stories

ആഫ്രിക്കൻ രാഷ്ട്രം നൈജർ ഫ്രഞ്ച് യൂണിയനിൽ നിന്ന് പിന്മാറി

0
മുൻ കൊളോണിയൽ ശക്തിയായ ഫ്രാൻസുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള തുടർച്ചയായ ശ്രമങ്ങൾക്കിടയിൽ, ഫ്രഞ്ച് സംസാരിക്കുന്ന ആഗോള ഗ്രൂപ്പായ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് ഫ്രാങ്കോഫോൺ നേഷൻസിൽ (OIF) നിന്ന് നൈജർ പിന്മാറി. രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയം...

റോഡ് നിർമ്മാണ തട്ടിപ്പ് റിപ്പോർട്ട് ചെയ്തതിന് ഛത്തീസ്ഗഢിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

0
ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങളിലെ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തതിനാണ് ഫ്രീലാൻസ് ജേണലിസ്റ്റ് മുകേഷ് ചന്ദ്രകർ കൊല്ലപ്പെട്ടതായി പോലീസ് . ഒരു കരാറുകാരനും അദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാരും ഒരു സൂപ്പർവൈസറും ചേർന്നാണ്...

ഐമാക്സിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമയാകാൻ മോഹൻലാലിന്റെ ‘എൽ2: എമ്പുരാൻ’

0
സൂപ്പർസ്റ്റാർ മോഹൻലാൽ തന്റെ വരാനിരിക്കുന്ന ആക്ഷൻ ചിത്രം "L2: എമ്പുരാൻ" ഐമാക്സിൽ റിലീസ് ചെയ്യുന്ന മലയാള സിനിമയിലെ ആദ്യ ചിത്രമാകുമെന്ന് സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ചു. ചിത്രത്തിന്റെ പോസ്റ്റർ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ പങ്കുവെച്ചുകൊണ്ട്...

യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ

0
പോക്സോ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ല സെക്രട്ടറിയായ വണ്ടിപ്പെരിയാ‌ർ സ്വദേശി ഷാൻ അരുവിപ്ലാക്കലാണ് അറസ്റ്റിലായത്. 15 വയസുകാരിയായ പെൺകുട്ടിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അമ്മയുമായുള്ള...

വിവോ V50e ഏപ്രിൽ പകുതിയോടെ ഇന്ത്യയിൽ എത്തുമെന്ന് സൂചന

0
Vivo V50e മുമ്പ് നിരവധി സർട്ടിഫിക്കേഷൻ സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് ഉടൻ തന്നെ വിപണികളിൽ ലോഞ്ച് ചെയ്തേക്കാം. സ്മാർട്ട്‌ഫോണിന്റെ സാധ്യതയുള്ള ഇന്ത്യൻ ലോഞ്ച് ടൈംലൈനിനെക്കുറിച്ച് ഒരു സമീപകാല റിപ്പോർട്ട് സൂചന നൽകിയിട്ടുണ്ട്. 2024...

“കേന്ദ്രം അത്തരം ഡാറ്റ സൂക്ഷിച്ചിട്ടില്ല”: മഹാ കുംഭമേളയിലെ മരണങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം

0
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന മഹാ കുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും ആറ് ആഴ്ചകൾക്കുശേഷം , കേന്ദ്രം സ്വന്തമായി അന്വേഷണം നടത്തിയിട്ടില്ലെന്നും മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം സംബന്ധിച്ച വിവരങ്ങൾ തങ്ങളുടെ പക്കലില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം...

Featured

More News