ഊട്ടിയും കൊടൈക്കനാലും വിനോദ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. വിനോദ സഞ്ചാരികളുടെ കുത്തൊഴുക്ക് കാരണം ഇവിടങ്ങളിലേക്ക് പ്രവേശിക്കാന്‍ ഇ-പാസ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. മെയ് ഏഴിനാണ് ഇ-പാസ് ഏര്‍പ്പെടുത്തിയത്. ഇത് വീണ്ടും നീട്ടിയെന്ന വിവരമാണ് പുറത്തുവരുന്നത്.
സെപ്റ്റംബർ 30 വരെ നീട്ടി മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവിറക്കിയത്. ജൂണ്‍ 30ന് ഇതിൻ്റെ കാലാവധി അവസാനിക്കാനിരിക്കെ ആണ് ഇ-പാസ് സംവിധാനം വീണ്ടും നീട്ടിയത്.
എത്ര വാഹനങ്ങള്‍ വരെ ഒരു ദിവസം കടത്തിവിടാം എന്നതിനെ കുറിച്ച് പഠിക്കാന്‍ ബെംഗളൂരു ഐഐഎം, ചെന്നൈ ഐഐടി എന്നിവയെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതോടെയാണ് ഇ-പാസ് നീട്ടാന്‍ കോടതി ഉത്തരവിറക്കിയത്.
ഓഫ് സീസണില്‍ എത്ര സഞ്ചാരികള്‍ എത്തുന്നു എന്ന കണക്ക് ലഭിക്കാനാണ് ഇത്. ഈ വിവരങ്ങള്‍ ഒരു ദിവസം പരമാവധി എത്ര വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ ഈ മലയോര മേഖലയ്ക്ക് കഴിയുമെന്ന് കണ്ടെത്താന്‍ സഹായകരമാകുമെന്നും കോടതി നിരീക്ഷിച്ചു.
അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ഇ-പാസുകള്‍ നല്‍കുന്നുണ്ട്. കൊടൈക്കനാലിലും ഊട്ടിയിലും വിനോദ സഞ്ചാരികള്‍ക്ക് ഒരു നിയന്ത്രണവുമില്ല. എന്നാല്‍ വാഹനങ്ങള്‍ കൊണ്ടുവരുന്നവര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാണ്. പ്രദേശവാസികള്‍ക്കും ബസ് യാത്രികര്‍ക്കും ഇ-പാസുകള്‍ ആവശ്യമില്ല.