വിവാദമായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഗാന്ധി കുടുംബത്തിന്റെ 661 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടിയുമായി ഇഡി. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ പ്രതികളായ കേസില്‍ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന് കീഴിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടുന്നത്.
രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസ്, മുംബൈ ബാന്ദ്രയിലെ കെട്ടിടം, ലക്‌നൗവിലെ എജെഎല്‍ കെട്ടിടം എന്നിവിടങ്ങളില്‍ ഇഡി ഇതിനോടകം കണ്ടുകെട്ടല്‍ നോട്ടീസ് പതിപ്പിച്ചു കഴിഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് നടപടി. 2023 താല്‍ക്കാലികമായി കണ്ടുകെട്ടിയ സ്വത്തുക്കളാണ് ഇപ്പോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഏറ്റെടുക്കുന്നത്.
മുതിർന്ന ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമിയാണ് കേസുമായി രംഗത്തെത്തിയത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായിരുന്ന ദി അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്-എജെഎല്‍ എന്ന കമ്പനിയെ സോണിയയുടെ നേതൃത്വത്തിലുള്ള യങ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി തട്ടിയെടുത്തു എന്നായിരുന്നു പരാതി.
2000 കോടിയോളം വിലവരുന്ന സ്വത്തുവകകള്‍ തുച്ഛമായ വിലയ്ക്കാണ് സോണിയയും രാഹുലും ചേര്‍ന്ന് സ്വന്തമാക്കിയതെന്നും പരാതിയില്‍ ആരോപണമുണ്ട്. 1937ല്‍ ജവഹര്‍ലാല്‍ നെഹറു സ്ഥാപിച്ചതാണ് നാഷണല്‍ ഹെറാള്‍ഡ്. 5000 സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ഓഹരിയുണ്ടായിരുന്ന കമ്പനിക്ക് 1600 കോടിയുടെ സ്വത്തുക്കളാണ് ഉണ്ടായിരുന്നുത്.