മംഗളൂരു ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ഉപയോഗിച്ച 201 മൊബൈൽ ഫോണുകൾ പിടികൂടി. ജാംനഗർ- തിരുനെൽവേലി എക്‌സ്പ്രസിൽ നിന്നാണ് മൊബൈൽ ഫോണുകൾ പിടികൂടിയത്. ജനറൽ കംപാർട്മെൻ്റിൽ മൂന്ന് ബാഗുകളിൽ സൂക്ഷിച്ച മൊബൈൽ ഫോണുകൾ ആർപിഎഫ് പരിശോധനക്കിടെ ഉടമസ്ഥൻ ഇല്ലാതെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആർപിഎഫിൻ്റെ നേതൃത്വത്തിൽ നടത്തുന്ന പ്രത്യേക പരിശോധനയിലാണ് മൊബൈൽ ഫോണുകൾ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ബാഗ് ട്രെയിനിൽ എത്തിച്ച രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കവർച്ച ചെയ്യപ്പെട്ട മൊബൈൽ ഫോണുകൾ വിൽപ്പനക്കായി കൊണ്ടുവരുന്നത് എന്നാണ് സംശയിക്കുന്നത്. കണ്ടെത്തിയതിൽ 89 മൊബൈൽ ഫോണുകൾക്ക് ഐഎംഇഐ നമ്പറുകളുണ്ട്.
112 മൊബൈൽ ഫോണുകളിൽ നിന്ന് ഐഎംഇഐ നമ്പർ രേഖപ്പെടുത്തിയ സ്റ്റിക്കർ നീക്കം ചെയ്‌തിട്ടുണ്ട്. ആർപിഎഫ് പിടികൂടിയ മൊബൈൽ ഫോണുകൾ മംഗലാപുരം ജംഗ്ഷൻ റെയിൽവേ പോലീസിന് കൈമാറി.






















