കഴിഞ്ഞ ഡിസംബറിൽ പടിഞ്ഞാറൻ ലണ്ടനിലെ ഹാമർസ്മിത്തിൽ 18 വയസ്സുകാരനായ ഹെൻറി നൊവാക് എന്ന കൗമാരക്കാരൻ ക്രൂരമായി കുത്തേറ്റു മരിച്ച സംഭവം ആഗോളതലത്തിൽ വൻ രാഷ്ട്രീയ പോരാട്ടമായി മാറുന്നു. പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിന് പിന്നാലെ, ഈ കൊലപാതകത്തെ രാഷ്ട്രീയ നേട്ടങ്ങൾക്കായും കുടിയേറ്റ വിരുദ്ധ പ്രചാരണങ്ങൾക്കായും അന്താരാഷ്ട്ര തീവ്രവലതുപക്ഷ സംഘടനകൾ വ്യാപകമായി ചൂഷണം ചെയ്യുകയാണ്.
സ്വന്തം മകന്റെ കൊലപാതകത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും യുകെയിലെ കത്തിക്കുത്ത് അക്രമങ്ങൾ കുറയ്ക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഹെൻറിയുടെ കുടുംബം ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും, വിവിധ രാജ്യങ്ങളിലെ തീവ്രവലതുപക്ഷ നേതാക്കൾ വംശീയതയും കുടിയേറ്റവും മുൻനിർത്തി ലണ്ടൻ പോലീസിനും സർക്കാരിനുമെതിരെ രംഗത്തുവരികയാണ്.
ഹെൻറി നൊവാക്കിന്റെ അവസാന നിമിഷങ്ങളുടെ പോലീസ് ബോഡിക്യാം ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് യൂറോപ്പിലെയും ഏഷ്യയിലെയും തീവ്രവലതുപക്ഷ ഗ്രൂപ്പുകൾ ഈ വിഷയം ഏറ്റെടുത്തത്. കൊല്ലപ്പെട്ട ഹെൻറിയുടെ പിതാവ് പോളിഷ് വംശജനാണ്. 5 തവണ ഹെൻറിയെ കുത്തിക്കൊലപ്പെടുത്തിയ 23 കാരനായ വിക്രം ഡിഗ്വ എന്ന ബ്രിട്ടീഷ് പൗരനെ മുൻനിർത്തിയാണ് കടുത്ത വംശീയ അധിക്ഷേപങ്ങൾ നടക്കുന്നത്.
പോളണ്ടിലെ തീവ്രവലതുപക്ഷ പാർട്ടിയായ ‘കോൺഫെഡറേഷൻ ഓഫ് പോളിഷ് ക്രൗൺ’ അംഗം മാർട്ട ചെക്ക് വിദേശത്തുള്ള പോളണ്ടുകാരുടെ സംരക്ഷണത്തിനായി ഒന്നിക്കാൻ ആഹ്വാനം ചെയ്തു. യൂറോപ്യൻ പാർലമെന്റ് അംഗം ഇവാ സജാസ്കോവ്സ്ക-ഹെർനിക് പ്രതിയെ “ഒരു ഇന്ത്യക്കാരൻ” എന്ന് വിശേഷിപ്പിക്കുകയും, ഈ സംഭവം ബ്രിട്ടന്റെ തകർച്ചയെയാണ് കാണിക്കുന്നതെന്നും ആരോപിച്ചു. “ഇടതുപക്ഷ ആത്മഹത്യാപരമായ പ്രത്യയശാസ്ത്രം മൂലം വെള്ളക്കാരുടെ ജീവന് വിലയില്ലാതായോ?” എന്നും അവർ ചോദിച്ചു.
ഫ്രാൻസ്: പ്രമുഖ തീവ്രവലതുപക്ഷ നേതാവ് എറിക് സെമ്മൂർ, യുകെ സർക്കാരിനെയും പോലീസിനെയും കുറ്റപ്പെടുത്തി രംഗത്തുവന്നു. കുടിയേറ്റക്കാരായ കുറ്റവാളികളെ വംശീയവിരുദ്ധതയുടെ പേരിൽ സർക്കാർ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
സ്പെയിനിൽ വോക്സ് പാർട്ടി തലവൻ സാന്റിയാഗോ അബാസ്കൽ, ഈ അതിക്രമങ്ങൾക്ക് കാരണക്കാരായ ആഗോള പ്രമാണിമാരെയും മുഖ്യധാരാ മാധ്യമങ്ങളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.
ജപ്പാനിലാവട്ടെ, ചൈനീസ്-കൊറിയൻ വിരുദ്ധ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്ന ‘ഹോഷു-സോകുഹൗ’ എന്ന തീവ്രവലതുപക്ഷ മാധ്യമം, ഇത് ബഹുസ്വര സംസ്‌കാരത്തിന്റെ പരാജയമാണെന്ന് എഴുതി.
ബ്രിട്ടനിലും ഈ സംഭവം വലിയ രാഷ്ട്രീയ ചേരിതിരിവിന് കാരണമായിട്ടുണ്ട്. റിഫോം യുകെ നേതാവ് നിഗൽ ഫാരേജ്, യുകെയിൽ രണ്ട് തരം നിയമപാലനമാണ് നടക്കുന്നതെന്നും, വംശീയ വിരുദ്ധ മാർഗ്ഗനിർദ്ദേശങ്ങൾ കാരണം പോലീസ് കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നും ആരോപിച്ചു. ഇതിനെതിരെ ബ്രിട്ടീഷ് പൊതുജനങ്ങൾ കടുത്ത കോപത്തോടെ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിഗൽ ഫാരേജിന്റെ പ്രകോപനപരമായ പ്രസ്താവനകളെ പാർലമെന്റിൽ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ശക്തമായി അപലപിച്ചു. ഇത് കോപിക്കേണ്ട സമയമല്ലെന്നും ഗൗരവമായി പ്രവർത്തിക്കേണ്ട സമയമാണെന്നും വ്യക്തമാക്കിയ പ്രധാനമന്ത്രി, സതാംപ്ടൺ കലാപം പോലുള്ള കൂടുതൽ അക്രമങ്ങൾക്കും ക്രമക്കേടുകൾക്കും ആരും തുനിയരുതെന്ന് മുന്നറിയിപ്പ് നൽകി.
ഈ കൊലപാതകവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലും എലോൺ മസ്‌കിന്റെ ‘ഗ്രോക്ക്’ ഉൾപ്പെടെയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമുകളിലും വൻതോതിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ട്. കൊലപാതകം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയാണ് ഹെൻറിയുടെ മരണത്തിന് കാരണക്കാരി എന്ന രീതിയിലുള്ള വ്യാജ പ്രചാരണത്തെ തുടർന്ന്, 12 വർഷം സർവീസുള്ള മുൻ പോലീസ് കോൺസ്റ്റബിൾ ക്രിസ്റ്റി ഹില്ലിന് ജീവഭയം കാരണം സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കേണ്ടി വന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഇത്തരം ഉത്തരവാദിത്തമില്ലായ്മയ്‌ക്കെതിരെ ക്രിസ്റ്റി കടുത്ത വിമർശനമുന്നയിച്ചു.
നിലവിൽ പ്രതി വിക്രം ഡിഗ്വയ്ക്ക് കോടതി കുറഞ്ഞത് 21 വർഷത്തെ ജീവപര്യന്തം തടവുശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും, ഈ ശിക്ഷ വളരെ കുറഞ്ഞുപോയെന്നും അത് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് അറ്റോർണി ജനറലിന്റെ ഓഫീസിലേക്ക് നിരവധി അപേക്ഷകൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്.



