ഏഷ്യാനെറ്റ് ന്യൂസിന്റെ ഏക്സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ ഉൾപ്പെടെ ചാനൽ ജീവനക്കാർ പ്രതികളായ പോക്‌സോ കേസ് റദ്ദാക്കി കേരളാ ഹൈക്കോടതി. പോലീസ് കുറ്റപത്രത്തിൽ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന് സിംഗിൾ ബെഞ്ച് പറയുകയായിരുന്നു .
തെളിവിന്റെ കണികപോലും കൊണ്ടുവരുവാൻ പോലീസിന് കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു. വിചാരണ ചെയ്യാൻ ആവശ്യമായ തെളിവില്ലെന്നും ഹൈക്കോടതി അറിയിച്ചു. പോക്‌സോ കേസിൽ ഇരയെന്ന വ്യാജേന ഏഷ്യാനെറ്റിലെ ജീവനകാരിയുടെ മകളെ ഉപയോഗിച്ച് വിഡിയോ നിർമ്മിച്ചു എന്നായിരുന്നു കേസ്.
ഏഷ്യാനെറ്റ് ന്യൂസ് ചാനലിനും അതിലെ ആറ് ജീവനക്കാർക്കും എതിരായ പോക്സോ കേസാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് അസാധുവാക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഏക്സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റസിഡൻ്റ് എഡിറ്റർ കെ ഷാജഹാൻ, റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ്, വീഡിയോ എഡിറ്റർ വിനീത് ജോസ്, ക്യാമറാമാൻ വിപിൻ മുരളയിടക്കം ആറ് പേരെയാണ് കുറ്റവിമുക്തരാക്കിയത്.
പൊലീസ് ആരോപിച്ച കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് പറഞ്ഞ കോടതി വിചാരണ ചെയ്യാനുള്ള തെളിവുകളില്ലെന്നും കണ്ടെത്തി. ലഹരി വ്യാപനത്തിനെതിരായ ഏഷ്യാനെറ്റ് ന്യൂസ് വാർത്താ പരമ്പര സദുദ്ദേശത്തോടെയാണെന്നും കോടതി നിരീക്ഷിച്ചു. റിപ്പോർട്ടുകൾ സാമൂഹ്യ നന്മ ലക്ഷ്യമിട്ടായിരുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അതേസമയം പോക്സോ, ജുവനൈൽ ജസ്റ്റീസ് കുറ്റങ്ങൾക്ക് പുറമേ ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വ്യാജ ഇലക്ട്രോണിക് രേഖ ചമയ്ക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ആറ് ജീവനക്കാർക്കെതിരെ ചുമത്തിയിരുന്നത്.























