ഏകദിന ക്രിക്കറ്റിലെ വിവാദപരമായ ‘രണ്ട് പന്ത്’ നിയമത്തിൽ മാറ്റങ്ങൾ വരുത്താൻ ഐ.സി.സി ആലോചിക്കുന്നു. ഏതാനും വർഷങ്ങളായി കളിക്കാരാൽ പോലും വിമർശിക്കപ്പെടുന്ന ഏകദിന (ഒ.ഡി.ഐ) ഫോർമാറ്റിലെ വിവാദപരമായ രണ്ട് പുതിയ പന്ത് നിയമത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. ബാറ്റിനും പന്തിനും ഇടയിലുള്ള ബാലൻസ് പുനഃസ്ഥാപിക്കാനും റിവേഴ്‌സ് സ്വിംഗ് ബൗളിംഗ് തിരിച്ചുകൊണ്ടുവരാനുമായി നിയമത്തിൽ ഭാഗികമായ മാറ്റം വരുത്താൻ ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ടെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു.
പുതിയ നിർദ്ദേശമനുസരിച്ച്, ഏകദിന മത്സരങ്ങൾ ഇപ്പോഴും രണ്ട് പുതിയ പന്തുകൾ ഉപയോഗിച്ച് ആരംഭിക്കും. ഓരോ എൻഡിൽ നിന്നും ഓരോ പന്ത്. പക്ഷെ 25 ഓവർ പൂർത്തിയായ ശേഷം ടീമുകൾക്ക് ഒരു പന്ത് മാത്രം തിരഞ്ഞെടുത്ത് കളി തുടരാം. ഈ മാറ്റം അംഗീകരിക്കുകയാണെങ്കിൽ, ഡെത്ത് ഓവറുകളിൽ റിവേഴ്‌സ് സ്വിംഗ് തിരിച്ചുവരാൻ സഹായിക്കും 2011ൽ രണ്ട് പന്ത് നിയമം നടപ്പിലാക്കിയതിനുശേഷം ക്രിക്കറ്റ് ലോകം ഏറെ മിസ് ചെയ്ത ഒന്നായിരുന്നു ഇത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടെ ‘രണ്ട് പന്ത്’ നിയമത്തിന്റെ കടുത്ത വിമർശകനായിരുന്നു. ‘ഏകദിന ക്രിക്കറ്റിൽ രണ്ട് പുതിയ പന്തുകൾ ഉപയോഗിക്കുന്നത് വിനാശകരമായ ഒരു രീതിയാണ്,’ അവസാന ഓവറുകളിൽ ബൗളർമാർക്ക് റിവേഴ്‌സ് സ്വിംഗ് അവസരങ്ങൾ ഇത് നഷ്ടപ്പെടുത്തുന്നുവെന്ന് സച്ചിൻ ടെണ്ടുൽക്കർ വാദിച്ചിരുന്നു. ഓസ്ട്രലിയയുടെ മുൻ പേസർ ബ്രെറ്റ് ലീയും ഈ ആശങ്ക പങ്കുവെച്ചിരുന്നു. സിംബാബ്‌വെയിൽ നടക്കുന്ന ഐ.സി.സി മീറ്റിംഗുകളിലാണ് ഈ വിഷയം ചർച്ച ചെയ്യുന്നത്. ഇതിനോടൊപ്പം, മറ്റ് പ്രധാന മാറ്റങ്ങളും പരിഗണനയിലാണ്.