കൊല്ലം: അർബുദത്തെ പൊരുതി തോൽപ്പിക്കാനുള്ള യാത്രയിലായിരുന്ന കുഞ്ഞുമോളെയാണ് മദ്യലഹരിയിൽ ഡോക്ടറും കൂട്ടുകാരനും ഇല്ലാതാക്കിയത്. ഏറെനാളായി തിരുവനന്തപുരം ആർസിസിയിലെ ചികിത്സയിലായിരുന്നു കുഞ്ഞുമോൾ. തിരുവോണത്തിൻ്റെയും നബിദിനത്തിൻ്റെയും ആഘോഷവേളയില്‍ പ്രിയപ്പെട്ടവർക്ക് വീട്ടിൽ പായസം തയാറാക്കി നൽകുകയായിരുന്നു കുഞ്ഞുമോൾ.
എന്നാൽ പായസം തികയാതെ വന്നപ്പോൾ വീണ്ടും തയാറാക്കി ബാക്കിയുള്ളവർക്ക് നൽകാൻ വേണ്ടി സാധങ്ങൾ വാങ്ങാൻ വൈകിട്ട് ആനൂർക്കാവിലെ കടയിലേക്ക് പോയതായിരുന്നു. സാധനങ്ങൾ വാങ്ങി കടയിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും സഹോദരൻ്റെ ഭാര്യ സ്‌കൂട്ടറിൽ എത്തി. പക്ഷേ, ആ യാത്ര വീട്ടിലെത്തിയില്ല. എല്ലാവരോടും സ്നേഹത്തോടെ മാത്രം പെരുമാറിയിരുന്ന കുഞ്ഞുമോളെപ്പറ്റിയുള്ള ഓർമകളുമായി ഒട്ടേറെ പേരാണ് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയത്.
മനഃസാക്ഷിയെ മരവിപ്പിച്ച ക്രൂരമായ വാഹനാപകടം കൺമുന്നിൽ കണ്ടതിൻ്റെ ഞെട്ടലിലാണ് സമീപവാസികൾ. കുഞ്ഞുമോളെ ഇടിച്ചിട്ട ശേഷം പുറത്തിറങ്ങാനോ രക്ഷപ്പെടുത്താനോ ശ്രമിക്കാതെയാണ് കാറുമായി പ്രതികൾ കടന്നത്. വാരിയെല്ലുകൾ നുറുങ്ങി ശ്വാസകോശം തകർന്നാണ് കുഞ്ഞുമോളുടെ ജീവൻ നഷ്‌ടമായത്. മദ്യലഹരിയിൽ അശ്രദ്ധവും അപകടകരവുമായ ഡ്രൈവിങ്ങും തുടർന്നുള്ള അപകടവും ജീവനായി പിടയുന്ന ശരീരത്തിലൂടെ വീണ്ടും കാർ കയറ്റിയിറക്കിയ ക്രൂരതയ്ക്കുമാണ് മൈനാഗപ്പള്ളിയിലെ നാട്ടുകാർ സാക്ഷിയായത്.
എട്ട് ലക്ഷം രൂപയോളം കൈപ്പറ്റി
പ്രതി അജ്‌മൽ രണ്ടുമാസത്തിനിടെ എട്ട് ലക്ഷം രൂപയോളം തൻ്റെ കയ്യിൽ നിന്നും കൈപ്പറ്റിയെന്ന് ഡോക്ടർ ശ്രീക്കുട്ടി. ഡോക്ടർ ശ്രീക്കുട്ടി അജ്‌മലിനെ പരിചയപ്പെടുന്നത് രണ്ടുമാസം മുമ്പാണ്. ഇതിനിടെ അജ്‌മൽ ശ്രീക്കുട്ടിയിൽ നിന്ന് എട്ട് ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. പണവും സ്വർണവും അടക്കം എട്ട് ലക്ഷം രൂപ തൻ്റെ പക്കൽ നിന്ന് അജ്‌മൽ വാങ്ങിയെന്ന് ശ്രീക്കുട്ടിയാണ് പൊലീസിന് മൊഴി നൽകിയത്. കൂടുതൽ പണമിടപാടുകൾ നടന്നിട്ടുണ്ടോ എന്നറിയാൻ ശ്രീക്കുട്ടിയുടെയും അജ്‌മലിൻ്റെയും ബാങ്ക് ഇടപാടുകൾ പൊലീസ് പരിശോധിച്ച് വരികയാണ്.
രണ്ട് മാസം മുമ്പ് ആശുപത്രിയിൽ ചികിത്സക്ക് എത്തിയപ്പോഴാണ് അജ്‌മലിനെ ശ്രീക്കുട്ടി പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും തമ്മിൽ സൗഹൃദത്തിലായി. അപകടത്തിൻ്റെ ആഘാത്തതിൽ തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്‌മലും ഒപ്പം ഉണ്ടായിരുന്ന സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടർ ആയ ശ്രീക്കുട്ടിയും രക്ഷപ്പെടുകയായിരുന്നു.