പാട്‌ന: രാജ്യത്ത് വീണ്ടും കൂട്ട ബലാത്സംഗ ശ്രമം. ബീഹാറിലെ സമസ്തിപൂരിൽ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്‌സിനെ ഡോക്ടർ ഉൾപ്പെടെയുള്ള സംഘമാണ് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. ഗംഗാപൂരിലെ ആർബിഎസ് ഹെൽത്ത് കെയർ സെൻ്ററിലാണ് സംഭവം നടന്നത്. എന്നാൽ, ഡോക്ടറുടെ സ്വകാര്യ ഭാഗത്ത് ബ്ലൈഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ച് നഴ്‌സ് രക്ഷപ്പെട്ടു. സംഭവ ശേഷം, നഴ്‌സ് തന്നെ പൊലീസിൽ പരാതിയും നൽകി.
ഡോക്ടറായ സഞ്ജയ് കുമാറും കൂട്ടാളികളായ സുനിൽകുമാർ ഗുപ്‌ത, അവധേഷ് കുമാർ എന്നിവർ ചേർന്നാണ് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റർ കൂടിയാണ് സഞ്ജയ് കുമാർ. 25 കാരിയായ നഴ്‌സ് തൻ്റെ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുന്നതിനിടയിലാണ് ഡോക്ടർ ഉൾപ്പെടെയുള്ളവർ അതിക്രമം നടത്തിയത്.
ഇവർ മദ്യപിച്ചിരുന്നെന്നാണ് പൊലീസ് റിപ്പോർട്ട്. ഡോക്ടറുടെ സ്വകാര്യ ഭാഗം ബ്ലേഡ് ഉപയോഗിച്ച് മുറിച്ചാണ് പെട്ടെന്നുള്ള അതിക്രമത്തിൽ നിന്നും യുവതി രക്ഷപ്പെട്ടത്. അതിക്രമത്തിന് മുമ്പ് മൂവരും സിസിടിവിയും വിച്ഛേദിക്കുകയും ആശുപത്രി അകത്ത് നിന്ന് പൂട്ടുകയും ചെയ്‌തിരുന്നു. യുവതി പൊലീസിൽ വിവരം അറിയിച്ച ഉടൻ തന്നെ പ്രതികളെ പൊലീസ് പിടികൂടി.
യുവതിയുടെ ധീരതയെ പൊലീസ് പ്രശംസിക്കുകയും ചെയ്‌തു. സംഭവ സ്ഥലത്ത് നിന്നും മദ്യ കുപ്പികൾ, നഴ്‌സ് ഉപയോഗിച്ച ബ്ലേഡ്, രക്തം പുരണ്ട വസ്ത്രങ്ങൾ, മൂന്ന് മൊബൈൽ ഫോണുകൾ എന്നിവ ഉൾപ്പെടെയുള്ള സുപ്രധാന തെളിവുകൾ പോലീസ് കണ്ടെടുത്തു.
ബംഗാളിലെ ആർജികാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗ ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് വീണ്ടുമൊരു അതിക്രമം ആരോഗ്യ പ്രവർത്തകുടെ ഇടയിൽ ഉണ്ടാകുന്നത്. കഴിഞ്ഞ മാസമായിരുന്നു ബംഗാളിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയത്.



