ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു. നൂറ് ശതമാനം ഡിജിറ്റൽ സാക്ഷരത എന്ന നേട്ടവും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കി കേരളം അവതരിപ്പിച്ച ടാബ്ലോ ഡിസൈനാണ് തെരഞ്ഞെടുക്കപ്പെട്ടത്.
‘സ്വതന്ത്രത കാ മന്ത്ര – വന്ദേ മാതരം’ അല്ലെങ്കിൽ ‘സമൃദ്ധി കാ മന്ത്ര – ആത്മനിർഭർ ഭാരത്’ എന്ന ആശയങ്ങളിൽ ഏതെങ്കിലും അടിസ്ഥാനമാക്കി ഡിസൈൻ തയ്യാറാക്കണമെന്നതായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ നിർദേശം. ഈ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് കേരളത്തിന്റെ ടാബ്ലോ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് നൽകിയ ആശയത്തിന്റെ അടിസ്ഥാനത്തിൽ ജെ.എസ്. ചൗഹാൻ ആൻഡ് അസോസിയേറ്റ്സിനായി റോയ് ജോസഫാണ് കേരള ടാബ്ലോയുടെ ഫാബ്രിക്കേഷൻ ജോലികൾ നിർവഹിക്കുന്നത്. ഈ വർഷം 17 സംസ്ഥാനങ്ങളാണ് കർത്തവ്യപഥിൽ ടാബ്ലോ അവതരിപ്പിക്കുന്നതിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്.
കേരളത്തിന് പുറമെ അസം, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, നാഗാലാൻഡ്, ഒഡിഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരി, ജമ്മു–കശ്മീർ എന്നിവയും വിവിധ മന്ത്രാലയങ്ങളും ഫ്ലോട്ടുകളുമായി കർത്തവ്യപഥിൽ അണിനിരക്കും.
അഞ്ചു ഘട്ടങ്ങളിലായി നടന്ന സ്ക്രീനിംഗ് നടപടികളിലൂടെയാണ് കേരളം ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ ടാബ്ലോ അവതരിപ്പിക്കാൻ തെരഞ്ഞെടുക്കപ്പെട്ടത്.























