ഐ.പി.എൽ ഫൈനൽ ആവേശം കഴിഞ്ഞ് വെറും അഞ്ച് ദിവസങ്ങൾക്കപ്പുറം അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരം നാളെ (ജൂൺ 6) ആരംഭിക്കാനിരിക്കെ, ഇന്ത്യൻ ടീമിന്റെ തയ്യാറെടുപ്പുകളിൽ പ്രത്യേക ശ്രദ്ധ ചെലുത്തി ടീം മാനേജ്മെന്റ്. ട്വന്റി-20 ഫോർമാറ്റിൽ നിന്നും പെട്ടെന്ന് അഞ്ച് ദിവസത്തെ ടെസ്റ്റ് മത്സരത്തിലേക്ക് കളിക്കാരെ മാറ്റിയെടുക്കുക എന്നത് വലിയൊരു വെല്ലുവിളിയാണെന്ന് ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡസ്‌കേറ്റ് വാർത്താസമ്മേളനത്തിൽ സമ്മതിച്ചു.
പ്രത്യേകിച്ച്, ഐ.പി.എൽ ഫൈനൽ കളിച്ച ഗുജറാത്ത് ടൈറ്റൻസിലെ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഉൾപ്പെടെ ഏഴ് പ്രമുഖ താരങ്ങൾ നിലവിൽ ടെസ്റ്റ് ടീമിലുണ്ട്. ഈ സാഹചര്യത്തിൽ കളിക്കാരെ മാനസികമായും ശാരീരികമായും ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യമായ രീതിയിലേക്ക് മാറ്റിയെടുക്കുക എന്നതിനാണ് നിലവിൽ പരിശീലകർ പ്രഥമ പരിഗണന നൽകുന്നത്.
പ്രമുഖ പേസർ മുഹമ്മദ് സിറാജ് നെറ്റ്സിൽ പൂർണ്ണ ഫിറ്റ്നസോടെയാണ് പന്തെറിഞ്ഞത്. അദ്ദേഹത്തിന്റെ സാന്നിധ്യം ഇന്ത്യൻ പേസ് നിരയ്ക്ക് വലിയ കരുത്താകും. മുതിർന്ന താരം രവീന്ദ്ര ജഡേജയ്ക്ക് ഈ മത്സരത്തിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. അതിനാൽ കുൽദീപ് യാദവും വാഷിംഗ്ടൺ സുന്ദറും സ്പിൻ നിര നയിക്കും. മൂന്നാം സ്പിന്നർ സ്ഥാനത്തേക്ക് ഹർഷ് ദുബെ, മാനവ് സുതർ എന്നിവരിൽ ഒരാളെ പരിഗണിക്കും.
ടെസ്റ്റിൽ നിർണായകമായ മൂന്നാം നമ്പർ ബാറ്റിംഗ് പൊസിഷൻ ഇപ്പോഴും അസ്ഥിരമാണ്. എങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത ദേവദത്ത് പടിക്കൽ, ഐ.പി.എല്ലിൽ തിളങ്ങിയ സായ് സുദർശൻ എന്നിവരിൽ മാനേജ്മെന്റിന് വലിയ വിശ്വാസമുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റുകൾ നേടേണ്ടതിനാൽ ഈ സ്ഥാനത്ത് സ്ഥിരതയുള്ള ഒരു ബാറ്ററെ കണ്ടെത്തേണ്ടതുണ്ട്.
ട്വന്റി-20 കളിച്ച് ശീലിച്ച കളിക്കാരുടെ ഉറക്ക സമയം ക്രമീകരിക്കുക, വൈറ്റ്-ബോൾ ശീലങ്ങൾ മാറ്റുക, ടെസ്റ്റിന് അനുയോജ്യമായ സാങ്കേതിക മാറ്റങ്ങൾ വരുത്തുക എന്നിവയിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ പ്രതികൂല സാഹചര്യങ്ങളെ മറികടക്കാൻ ഇന്ത്യൻ താരങ്ങൾ കാണിക്കുന്ന പ്രൊഫഷണലിസത്തെ അസിസ്റ്റന്റ് കോച്ച് പ്രശംസിച്ചു.
ഇന്ത്യൻ ടെസ്റ്റ് ടീമിലെ ഗുജറാത്ത് ടൈറ്റൻസ് താരങ്ങൾ:
ശുഭ്മാൻ ഗിൽ
സായ് സുദർശൻ
വാഷിംഗ്ടൺ സുന്ദർ
മുഹമ്മദ് സിറാജ്
പ്രസിദ്ധ് കൃഷ്ണ
മാനവ് സുതാർ
ഗുർണൂർ ബ്രാർ



