വനിതാ ഡോക്ടർമാർ ചികിത്സിച്ചാൽ മരണനിരക്ക് കുറയുമെന്ന് പഠനം. വനിതാ ഡോക്ടർമാരുടെ പരിചരണം കിട്ടുന്ന രോഗികളിൽ പുരുഷ ഡോക്ടർമാർ ചികിത്സിക്കുന്ന രോഗികളേക്കാൾ മരണ നിരക്ക് കുറവാണെന്നും വനിതാ ഡോക്ടർമാരുടെ പരിചരണം കിട്ടുന്ന രോഗികൾ അടിക്കടി ആശുപത്രിയിൽ ചികിത്സ തേടാനുള്ള സാധ്യത കുറവാണെന്നും പഠനത്തിൽ പറയുന്നു
‘അനൽസ് ഓഫ് ഇന്റേണൽ മെഡിസിൻ’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 2016 – 2019 കാലത്തിനിടെ അമേരിക്കയിലെ ആശുപത്രികളിൽ ചികിത്സ തേടിയ 4,58,100 സ്ത്രീകളും 3,18,800 പുരുഷന്മാരുമുൾപ്പെടെ 7,76,000 രോഗികളിലാണ് പഠനം നടത്തിയത്. വനിതാ ഡോക്ടർമാർ ചികിത്സിച്ച സ്ത്രീരോഗികളിലെ മരണനിരക്ക് 8.15 ശതമാനവും പുരുഷ രോഗികളിലേത് 10.15 ശതമാനവുമായിരുന്നു.
എന്നാൽ, പുരുഷ ഡോക്ടർമാർ ചികിത്സിച്ച സ്ത്രീ രോഗികളിലെ മരണനിരക്ക് 8.38 ശതമാനവും പുരുഷന്മാരിലേത് 10.23 ശതമാനവുമായിരുന്നു. നേരത്തെ മറ്റൊരു പഠനത്തിൽ വനിതാ ഡോക്ടർമാർ ശരാശരി 23 മിനിറ്റ് ഒരു രോഗിക്കുവേണ്ടി മാറ്റിവെക്കുമ്പോൾ പുരുഷ ഡോക്ടർമാർ 21 മിനിറ്റാണ് ചെലവിടുന്നതെന്ന് കണ്ടെത്തിയിരുന്നു. 65 വയസും അതിൽ കൂടുതലുമുള്ള ആളുകളിൽ നടത്തിയ പഠനത്തിൽ, സ്ത്രീ ഡോക്ടർമാർ ചികിത്സിച്ച 8.15% സ്ത്രീകളാണ് 30 ദിവസത്തിനുള്ളിൽ മരിച്ചത്.
പുരുഷ ഡോക്ടർമാരാൽ ചികിത്സിച്ച 8.38% സ്ത്രീകളും മരിച്ചു. സാങ്കേതികമായ ചികിത്സക്കപ്പുറം വനിതാ ഡോക്ടർമാർ നൽകുന്ന പരിചരണവും പരിഗണനയുമാണ് ഇതിന് കാരണമെന്ന് പഠനത്തിന്റെ ഭാഗമായിരുന്ന യുസുകി സുഗാവ പറയുന്നത്.
വനിതാ ഡോക്ടർമാർ രോഗികളോടു സംസാരിക്കാനും പരിചരിക്കാനും കൂടുതൽ സമയം പങ്കിടുന്നു. പുരുഷന്മാരെ അപേക്ഷിച്ച് രോഗികളുമായി ആശയവിനിമയ നൈപുണ്യം സ്ത്രീ ഡോക്ടർമാർക്ക് കൂടുതലാണ്. സ്ത്രീകളായ രോഗികൾക്ക് കൂടുതൽ ആശ്രയിക്കാൻ കഴിയുന്ന വനിതാ ഡോക്ടർമാരെയാണ്.
സ്ത്രീ ഫിസിഷ്യൻമാർ രോഗികളുമായി കൂടുതൽ സമയം ചെലവഴിക്കുകയും പുരുഷന്മാരെ അപേക്ഷിച്ച് ആരോഗ്യപരമായ തീരുമാനങ്ങൾ എടുക്കുന്നതിലും പങ്കാളിത്ത ചർച്ചകളിൽ ഏർപ്പെടുന്നതിലും കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്യുന്നുവെന്ന് പഠനത്തിന് നേതൃത്വം നൽകിയ കാലിഫോർണിയ സാൻ സർവകലാശാലയിലെ വിദഗ്ദർ പറയുന്നത്.