നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം വന്നപ്പോൾ കാസർകോട് ജില്ലയിലെ ഉദുമ മണ്ഡലത്തിലെ സ്ഥാനാർഥിത്വത്തെ കുറിച്ചുള്ള ചർച്ചകൾ ചർച്ചകൾ സജീവമാകുന്നു. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ രണ്ടെണ്ണത്തിൽ മുസ്ലിം ലീഗും മൂന്നെണ്ണത്തിൽ കോൺഗ്രസുമാണ് മത്സരിക്കുന്നത്.
മുമ്പ് കേരള കോൺഗ്രസ് (KEC) മത്സരിച്ചിരുന്ന തൃക്കരിപ്പൂർ സീറ്റ് ഇത്തവണ കോൺഗ്രസ് ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെ, ഉദുമ ഉൾപ്പെടെ മൂന്ന് സീറ്റുകളിലാകും കോൺഗ്രസ് ജനവിധി തേടുക. ഇതിൽ കോൺഗ്രസ് ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് ഉദുമ.
വർഷങ്ങളായി ഇടതുപക്ഷത്തിൻ്റെ ഉറച്ച കോട്ടയായി തുടരുന്ന ഉദുമ പിടിച്ചെടുക്കാൻ ശക്തനായൊരു സ്ഥാനാർത്ഥിയെ വേണമെന്നാണ് അണികളുടെ ആവശ്യം. നിലവിൽ കെ.നീലകണ്ഠൻ്റെ പേരിനാണ് ഹൈക്കമാൻഡ് തലത്തിൽ മുൻതൂക്കമെന്നാണ് സൂചനകൾ. എന്നാൽ മണ്ഡലത്തിലെ താഴെത്തട്ടിലുള്ള പ്രവർത്തകർക്കിടയിൽ കെപിസിസി ജനറൽ സെക്രട്ടറി ഹക്കീം കുന്നിലിൻ്റെ പേരിനാണ് സ്വീകാര്യതയുള്ളത്.
ഹക്കീം കുന്നിലിനെ പോലൊരു ജനകീയ നേതാവ് രംഗത്തിറങ്ങിയാൽ ഇടതുപക്ഷ കോട്ടയിൽ വിള്ളൽ വീഴ്ത്താൻ കഴിയുമെന്ന് പ്രവർത്തകർ കണക്കുകൂട്ടുന്നു. എന്നാൽ മണ്ഡലക്കാരനായ ഹക്കീം മത്സരിക്കുമ്പോൾ പ്രവർത്തനങ്ങൾ കേവലം പ്രാദേശിക ബൂത്തുകളിൽ മാത്രം ഒതുങ്ങിപ്പോകുമോ എന്ന ആശങ്ക പാർട്ടി നേതൃത്വത്തിനുണ്ട്. മണ്ഡലത്തിന് പുറത്തുള്ള നേതാവായ നീലകണ്ഠനെ പരിഗണിക്കുന്നതിന് പിന്നിലെ പ്രധാന കാരണവും ഇതാണ്.
അതേസമയം, പുറത്തു നിന്നൊരാളെയാണ് പരിഗണിക്കുന്നതെങ്കിൽ അത് സംസ്ഥാന രാഷ്ട്രീയത്തിലെ കോൺഗ്രസിൻ്റെ കരുത്തുറ്റ വനിതാമുഖമായ ജ്യോതി വിജയകുമാർ ആകണമെന്ന ആവശ്യവും മണ്ഡലത്തിൽ ശക്തമാണ്. രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾ മനോഹരമായി പരിഭാഷപ്പെടുത്തി ജനശ്രദ്ധ നേടിയ ജ്യോതി, പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള (CAA) സമരമുഖങ്ങളിൽ സജീവമായിരുന്നു.
ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും മതേതര വോട്ടർമാർക്കിടയിലും ജ്യോതിക്ക് വലിയ സ്വാധീനമുണ്ടെന്നാണ് വിലയിരുത്തൽ. ഷമ മുഹമ്മദ് ഉൾപ്പെടെ ഉള്ളവരുടെ പേരുകൾ ഉയരുന്നുണ്ടെങ്കിലും, ജ്യോതി വിജയകുമാറിനെ സ്ഥാനാർത്ഥി ആക്കണമെന്ന ആവശ്യത്തിനാണ് ഉദുമയിൽ മുൻതൂക്കം.
തിരഞ്ഞെടുപ്പ് ഗോദയിൽ ആര് ഇറങ്ങിയാലും ഉദുമയിൽ ഇത്തവണ കടുത്ത പോരാട്ടം ഉറപ്പാണ്. മണ്ഡലത്തിലെ പ്രാദേശിക വികാരവും സംസ്ഥാന രാഷ്ട്രീയത്തിലെ സമവാക്യങ്ങളും ഒരുപോലെ പരിഗണിച്ചുള്ള ഒരു തീരുമാനത്തിനായി കാത്തിരിക്കുകയാണ് യുഡിഎഫ് അണികൾ. പ്രഖ്യാപനത്തോടെ ഉദുമയുടെ അങ്കത്തട്ടിൽ ആര് വാഴുമെന്ന് വ്യക്തമാകും.























