| എമ്മെസ് ഷൈജു
മുസ്ലിം മതസംഘടനകൾക്കും സാമുദായിക സംഘടനകൾക്കും അവരുടെ പ്രവർത്തകർക്കും ഏറ്റവും എളുപ്പത്തിൽ വ്രണപ്പെടുന്ന ഒരു മതവികാരമായി ‘പെൺകുട്ടികളുടെ തട്ട’വുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാറിക്കഴിഞ്ഞു. എന്ത് കൊണ്ടാണ് അത് വളരെ വേഗത്തിൽ മുറിപ്പെടുന്ന ഒരു മത വികാരമായി നിലനിൽക്കുന്നത് എന്നാലോചിച്ചിട്ടുണ്ടോ?
മത കാഴ്ചപ്പാടിലൂടെ നോക്കിയാൽ, ഒരു പെൺകുട്ടിയുടെ തട്ടം അല്പം മാറിപ്പോകുകയോ മാറ്റിയിടുകയോ ചെയ്യുന്നതിനേക്കാൾ ഗുരുതരമായ പല പാപങ്ങളുമുണ്ട്. അതിൽ പലതുമായും രാജിയായി പോകുന്നവരാണ് മേൽ പറഞ്ഞവരിൽ അധികവും. അവരുടെ ആഭ്യന്തരങ്ങളിലേക്ക് ഒന്ന് കടന്ന് ചെന്നാൽ അത് ബോധ്യപ്പെടും. മത തത്വങ്ങൾ വലിയ പാപങ്ങളായി എണ്ണിയ ചതിയും വഞ്ചനയും കാണിക്കുന്ന നേതാക്കളുടെയും പ്രവർത്തകരുടെയും കഥകൾ അതിനുള്ളിൽ സുലഭമായി കേൾക്കാം. പിരിവ് മുക്കിയ കഥകൾ കേൾക്കാം. സംഘടനകൾ പരസ്പരം നടത്തിക്കൊണ്ടിരിക്കുന്ന സിവിൽ, ക്രിമിനൽ കേസുകളുടെ വിവരങ്ങൾ അറിയാം. മതത്തെ ഉപയോഗിച്ച് നടത്തുന്ന ചൂഷണങ്ങളുടെയും വലിയ തട്ടിപ്പിൻ്റെയും കഥകൾ കേൾക്കാം. കച്ചവടത്തിനായി നാട്ടുകാരുടെ പണം പിരിച്ച് അവരെ പറ്റിച്ച മൗലവിമാരെ കുറിച്ച് കേൾക്കാം. സ്ത്രീ വിഷയത്തിൽ മുസ്ല്യാക്കന്മാരെയും നേതാക്കളെയും കയ്യോടെ പിടിച്ച കഥകളുടെ പൂച്ചം പറച്ചിലുകൾ കേൾക്കാം. അങ്ങനെ കുറേ…
ഇതൊക്കെ മത സംഘടനകളുടെ ഉള്ളിൽ നിന്നാണെങ്കിൽ സമുദായ സംഘടനകളുടെ ഉള്ളിലേക്ക് കയറിയാൽ ചെവിയും പൊത്തി പുറത്ത് ചാടേണ്ടി വരും. അത്രത്തോളം പ്രശ്ന കലുഷിതമായ ഒരു സാഹചര്യം അവിടെയുണ്ട്. പീഡനവും കള്ളക്കടത്തും സാമ്പത്തിക തട്ടിപ്പുകളും പെൺവാണിഭവുമടക്കം മതം ഗുരുതരമായ പാപങ്ങളായി എണ്ണിയ പലതും നിർബാധം നടന്ന് കൊണ്ടിരിക്കുന്ന ഒരു പശ്ചാത്തലത്തോട് രാജിയായിക്കൊണ്ടാണ് അവിടെ പ്രവർത്തകർ നിന്ന് പോകുന്നത്.
മതം പ്രതിക്കൂട്ടിലാകും എന്ന വാദമുയർത്തി ഇത്തരം ക്രൈമുകളെ പൂഴ്ത്തി വെച്ച് ഒരു പൊതു ചർച്ചയാകാതെ ജാഗ്രത പാലിക്കാനും അവർ ബദ്ധ ശ്രദ്ധാലുക്കളാണ്. മുകളിൽ എഴുതിയ ഒരു വിഷയവും വെറുതെയുള്ള ആരോപണങ്ങളല്ല. ഓരോ വിഷയത്തിനും നിരവധി തെളിവുകൾ സ്പെസിഫിക്കായി തന്നെ തരാൻ പറ്റും. രസകരമായ കാര്യം എന്താണെന്ന് വെച്ചാൽ, ഇതിനോടൊക്കെ രാജിയായി നിൽക്കുന്ന മഹാന്മാരാണ് ഇതിൽ നിന്നൊക്കെ താരത്മ്യേന ചെറുതായ തട്ടം വിഷയത്തിൽ അരയും തലയും മുറുക്കി പോരിനിറങ്ങി നിൽക്കുന്നത്.
ഒരു മുസ്ലിം പെൺകുട്ടി തലയിൽ തട്ടമിടുന്നില്ലെങ്കിൽ അത് മൂലം സമൂഹത്തിന് ഒരു ചുക്കും പറ്റുന്നില്ല. തികച്ചും സ്വകാര്യമായ ഒരു കാര്യം മാത്രമാണത്. എന്നാൽ മേൽ പറഞ്ഞ ഗുരുതരമായ കുറ്റങ്ങൾ ഒട്ടും വ്യക്തിപരമായതല്ല. സാമൂഹിക പ്രത്യാഘാതം ഉണ്ടാക്കാൻ പോന്ന ക്രൈമുകളാണ് അവയിൽ മിക്കതും. ഇത്തരം ഗുരുതര സംഗതികളെ നിസാരമായി തള്ളുകയും തട്ടം വിഷയത്തിൽ വാളും തൂക്കി ഇറങ്ങുകയും ചെയ്യുന്ന സദാചാര ആങ്ങളമാരുടെ യഥാർത്ഥ ചോദന മത താത്പര്യമല്ല, ഉള്ളിൽ മുരത്ത് കുമിയുന്ന ആണധികാരത്തിൻ്റെ തിമിർപ്പ് മാത്രമാണ് എന്ന് മനസിലാക്കാൻ വേറെ തെളിവുകൾ ഒന്നും വേണ്ടല്ലോ.
പുരുഷാധിപത്യത്തിൻ്റെ നീട്ടിയുള്ള നിലവിളികൾക്ക് മതത്തിൻ്റെ ലൗഡ് സ്പീക്കർ വെച്ച് കൊടുക്കുമ്പോൾ ലഭിക്കുന്ന ആക്രോശങ്ങൾ മാത്രമാണ് തട്ടം വിഷയത്തിൽ ഇപ്പൊൾ ഉയരുന്നത്. തട്ടം ഇടാൻ താത്പര്യമുള്ളവർ താത്പര്യമുള്ളപ്പോഴൊക്കെ ഇടട്ടെ. വേണ്ടാത്തവർ ഇടതിരിക്കട്ടെ. അതിലൊന്നും ചൂഴ്ന്ന് നോക്കേണ്ടതില്ല. അതിനെ വ്യക്തിപരമായ ഒരു സംഗതിയായി പുലർത്താനുള്ള സ്വാതന്ത്ര്യം മുസ്ലിം പെൺകുട്ടികൾക്ക് ഉണ്ട്.
( സോഷ്യൽ മീഡിയാ പോസ്റ്റ് )



