ആക്ഷേപഹാസ്യ ഡിജിറ്റൽ സംഘടനയായ കോക്രോച്ച് ജന്ത പാർട്ടിയുടെ എക്‌സ് അക്കൗണ്ട് ഈ ഘട്ടത്തിൽ അൺബ്ലോക്ക് ചെയ്യാൻ ഉത്തരവിടാൻ ഡൽഹി ഹൈക്കോടതി വെള്ളിയാഴ്‌ച വിസമ്മതിച്ചു. എന്നാൽ ഐടി നിയമങ്ങൾ പ്രകാരം ഒരു അവലോകന സമിതി വിഷയം പരിശോധിച്ച് ജൂലൈ 7ന് മുമ്പ് തീരുമാനമെടുക്കാൻ ആവശ്യപ്പെട്ടു.
കേസ് കേട്ട ജസ്റ്റിസ് പുരുഷീന്ദ്ര കുമാർ കൗരവ്, കോക്രോച്ച് ജന്ത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയെ കമ്മിറ്റിക്ക് മുന്നിൽ വെർച്വലായി ഹാജരാകാൻ അനുവദിച്ചു. ബ്ലോക്ക് ചെയ്യുന്നത് മാറ്റിവെക്കണമെന്ന് പാനൽ ബോധ്യപ്പെട്ടാൽ, സിജെപിയുടെ എക്‌സ് അക്കൗണ്ട് അൺബ്ലോക്ക് ചെയ്യാൻ ഉത്തരവിടാൻ നിയമപരമായി അധികാരമുണ്ടെന്ന് നിരീക്ഷിച്ചു.
അക്കൗണ്ട് ബ്ലോക്ക് ചെയ്‌തതിനെതിരെ ഡിപ്കെ സമർപ്പിച്ച ഹർജിയിൽ കേന്ദ്രത്തിനും എക്‌സിനും (മുമ്പ് ട്വിറ്റർ) നോട്ടീസ് അയച്ച ജഡ്‌ജി, അവരുടെ പ്രതികരണങ്ങൾ തേടുകയും കേസ് ജൂലൈ 7ന് വാദം കേൾക്കാൻ പട്ടികപ്പെടുത്തുകയും ചെയ്‌തു.
“അടുത്ത വാദം കേൾക്കുന്നതിന് മുമ്പ്, അവലോകന സമിതി അത്തരം എല്ലാ വശങ്ങളും പരിശോധിക്കട്ടെ. തീരുമാനം രേഖപ്പെടുത്തട്ടെ,” -കോടതി പറഞ്ഞു.
സിജെപി അക്കൗണ്ട് “ശുദ്ധമായ ആക്ഷേപഹാസ്യം” മാത്രമാണെന്നും ചില “ആക്ഷേപകരമായ” ട്വീറ്റുകൾ ഉണ്ടെങ്കിൽ, മുഴുവൻ അക്കൗണ്ടും തടഞ്ഞുവയ്ക്കുന്നതിന് പകരം അവ മാത്രമേ ബ്ലോക്ക് ചെയ്യാൻ കഴിയൂ എന്നും ഹാജരായ മുതിർന്ന അഭിഭാഷകൻ അഖിൽ സിബൽ വാദിച്ചു.
ഹാൻഡിൽ താൽക്കാലികമായി അൺബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട അഭിഭാഷകൻ, ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവ് പരിശോധിക്കാൻ ജഡ്‌ജിയോട് ആവശ്യപ്പെട്ടു.
കേന്ദ്ര ഐടി മന്ത്രാലയത്തിൻ്റെ നിർദ്ദേശ പ്രകാരമാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്‌തതെന്നാണ് എക്‌സ് കോടതിയെ അറിയിച്ചത്. കേസ് അടുത്ത മാസം വീണ്ടും പരിഗണിക്കും.
ദേശീയ സുരക്ഷയ്ക്കും പൊതു ക്രമത്തിനും ഭംഗം വരുത്തുന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചുവെന്ന കേന്ദ്ര സർക്കാരിൻ്റെ കണ്ടെത്തലിനെ തുടർന്നാണ് ഈ നടപടി. എന്നാൽ, ജനാധിപത്യപരമായ രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണ് ഈ നടപടിയെന്ന് കോക്രോച്ച് ജനതാ പാർട്ടിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൻ്റെ ഐടി നിയമത്തിലെ 69എ വകുപ്പ് പ്രകാരമുള്ള കർശനമായ ഉത്തരവുകളെ മറികടന്ന് താല്കാലിക ഉത്തരവ് പുറപ്പെടുവിക്കാൻ ആകില്ലെന്ന് ആണ് കോടതി വ്യക്തമാക്കിയത്. കേന്ദ്ര സർക്കാരിൻ്റെ കൃത്യമായ നിലപാട് അറിഞ്ഞ ശേഷമേ അന്തിമ തീരുമാനമെടുക്കാൻ സാധിക്കൂ എന്നും കോടത് പറഞ്ഞു. ഹർജിയിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര മന്ത്രാലയത്തിനും എക്‌സ് കോർപ്പറേഷനും കോടതി നിർദ്ദേശം നൽകി.



